കുര്‍ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

Tuesday, May 12, 2009

ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍

“ഖുര്‍ ആനിലും ഹദീസിലും ഗര്‍ഭസ്ഥ ശിശുവിന്റെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്നുണ്ട്. ഈ വിവരങ്ങളും ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളും യോജിക്കുന്നതായി ,മോറിസ് ബുക്കയ്,കെയ്ത്ത് മൂര്‍‍ എന്നീ ശാസ്ത്രജ്ഞന്മാര്‍ സമര്‍ഥിക്കുകയുണ്ടായി. ഭ്രൂണ ശാസ്ത്രത്തെകുറിച്ച് ഇത്രയും സൂക്ഷ്മമായ വിവരം 14 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു മനുഷ്യന് അറിയാന്‍ സാധിക്കുമായിരുന്നില്ല. ഖുര്‍ ആനില്‍ ഇത്രയും സൂക്ഷ്മമായ വിവരമുണ്ടെങ്കില്‍ അതിന്റെ ഉറവിടം തീര്‍ച്ചയായും ദൈവികമായിരിക്കണം. ഈ വസ്തുത മനസ്സിലാക്കിയ മോറിസ്ബുക്കായ് എന്ന ഭ്രൂണശാസ്ത്രജ്ഞന്‍ ഇസ്ലാം മതം സ്വീകരിച്ചു.”[ഖുര്‍ ആനും കമ്പ്യൂട്ടറും]

ലോകമെമ്പാടുമുള്ള ഇസ്ലാമികപ്രചാരകര്‍ കുറെക്കാല‍മായി വലിയ തോതില്‍ പ്രചരി‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നംബറാണിത്. കേരളത്തില്‍ ഈ പ്രചാരണം പതിറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു. ഏതാണ്ട് ഒരു മുപ്പതു കൊല്ലം മുമ്പു തന്നെ ഈ വാദത്തിന്റെ പൊള്ളത്തരങ്ങള്‍ കാര്യകാരണസഹിതം തുറന്നുകാട്ടിക്കൊണ്ട് ഞാനും യുക്തിവാദികളായ മറ്റു ചില സുഹൃത്തുക്കളും ലേഖനങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതു വീണ്ടും പൊടി തട്ടിയെടുക്കാന്‍ പ്രചോദനമായത് ഈയിടെ തുടങ്ങിയ ഒരു ബ്ലോഗില്‍ ഖുര്‍ ആനിന്റെ ശാസ്ത്രീയതയും ദൈവീകതയും സംബന്ധിച്ചുള്ള തട്ടുതകര്‍പ്പന്‍ ചര്‍ച്ച ശ്രദ്ധയിപ്പെട്ടതാണ്. 19ന്റെ അല്‍ഭുതം വെളിപ്പെടുത്തിയ ഒരു പ്രൊഫസറുടെ കാര്യം ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അദ്ദേഹത്തിന്റെ ഒരു പഴയ പുസ്തകത്തിലെ ഖണ്ഡികയാണു മുകളിലുദ്ധരിച്ചിരിക്കുന്നത്.ആധുനിക ഭ്രൂണശാസ്ത്രം കണ്ടെത്തിയ സൂക്ഷ്മവിവരങ്ങള്‍ ഖുര്‍ ആനിലുണ്ടെങ്കില്‍ തീര്‍ച്ചയായും മോറിസ് ബുക്കായിയോടൊപ്പം നമുക്കും അല്‍ഭുതചിത്തരായി ഇസ്ലാം മതത്തിന്റെ ദൈവിക സാക്ഷ്യത്തെ അംഗീകരിക്കാമായിരുന്നു. എന്നാല്‍ നമ്മുടെ പക്കലുള്ള ഖുര്‍ ആനിലോ ഹദീസിലോ , അതെഴുതപ്പെട്ട കാലത്തെ സാധാരണ മനുഷ്യര്‍ക്കറിവില്ലാത്തതും , ആധുനികശാസ്ത്രത്തിനു മാത്രം കണ്ടുപിടിക്കാന്‍ കഴിഞ്ഞതുമായ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ എന്നു നമുക്കൊന്നു പരിശോധിക്കാം.
وَلَقَدْ خَلَقْنَا ٱلإِنْسَانَ مِن سُلاَلَةٍ مِّن طِينٍ
ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ
ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَاماً فَكَسَوْنَا ٱلْعِظَامَ لَحْماً ثُمَّ أَنشَأْنَاهُ خَلْقاً آخَرَ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَالِقِينَ “നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്നുണ്ടാക്കി. പിന്നെ നാം അവനെ ശുക്ലത്തുള്ളിയായി ഭദ്രമായ ഒരു സ്ഥലത്തു നിക്ഷേപിച്ചു. പിന്നെ ശുക്ലത്തുള്ളിയെ ചോരക്കട്ടയാക്കി. ശേഷം ചോരക്കട്ടയെ ഇറച്ചിക്കഷ്ണമാക്കി. പിന്നീടതിനെ എല്ലുകളാക്കുകയും അതു കഴിഞ്ഞ് എല്ലുകളെ ഇറച്ചികൊണ്ട് പൊതിയുകയും ചെയ്തു. തുടര്‍ന്നതിനെ മറ്റൊരു സൃഷ്ടിയാക്കുകയും ചെയ്തു.” (23:12-14)

ഖുര്‍ ആനില്‍ പലേടത്തായി ആവര്‍ത്തിച്ചിട്ടുള്ള ഭ്രൂണവിജ്ഞാനമാണ് മേലുദ്ധരിച്ചത്. ഇതില്‍ ഒരു ശാസ്ത്രജ്ഞനെപ്പോലും അല്‍ഭുതപ്പെടുത്താന്മാത്രം എന്തു സൂക്ഷ്മജ്ഞാനമാണു ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ളത്? ആറാംനൂറ്റാണ്ടിലെ അറബികള്‍ക്കറിയാന്‍പാടില്ലാത്ത എന്തു നൂതനജ്ഞാനമാണിവിടെ ഖുര്‍ ആന്‍ വെളിവാക്കിയിട്ടുള്ളത്? ഖുര്‍ ആനിലെ ഭ്രൂണവിജ്ഞാനം തന്നെ അല്‍ഭുതപ്പെടുത്തി എന്നു പറയുന്ന മോറിസ് ബുക്കായ് തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നത് ഖുര്‍ ആനിലെ ചോരക്കട്ടയും ഇറച്ചിക്കട്ടയുമൊക്കെ ശാസ്ത്രവസ്തുതകള്‍ക്കനുസരിച്ച് അര്‍ത്ഥം മാറ്റി വ്യാഖ്യാനിക്കേണ്ടതുണ്ടെന്നാണ്. അങ്ങനെ ചെയ്യാത്ത പക്ഷം ശാസ്ത്രത്തെയും ഖുര്‍ ആനെയും യോജിപ്പിലെത്തിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. ഖുര്‍ ആന്‍ വ്യാഖ്യാനിക്കുന്നവര്‍ക്ക് അറബി ഭാഷ മാത്രം അറിഞ്ഞാല്‍ പോര ; അവര്‍ക്ക് ആധുനിക ശാസ്ത്രബോധവും കൂടി വേണമെന്നാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്.മോറിസ് ബുക്കായുടെ ഒരുദ്ധര‍ണി നോക്കുക:-“ഖുര്‍ ആന്‍ സൂക്തങ്ങള്‍ വായിക്കുന്ന ഒരു ശാസ്ത്രജ്ഞന് ഈ വിഷയത്തില്‍ തെറ്റായ ആശയങ്ങള്‍ നല്‍കുന്ന ധാരാളം പരിഭാഷകളും വ്യാഖ്യാനങ്ങളും ഇന്നു പ്രചാരത്തിലുണ്ട്. ഭൂരിഭാഗം വിവര്‍ത്തനങ്ങളും വിവരിക്കുന്നത് മനുഷ്യ ശരീരത്തിന്റെ രൂപീകരണം ഒരു ചോരക്കട്ടയില്‍നിന്നാരംഭിച്ചു എന്നാണ്. ഈ രംഗത്ത് പ്രത്യേക പരിശീലനം നേടുന്ന ഒരു ശാസ്ത്രജ്ഞന് ഈ പ്രസ്താവന തികച്ചും അസ്വീകാര്യമാണ്. ഖുര്‍ ആനിലെ വാക്യങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിന് ഭാഷാ പരിജ്ഞാനത്തിനു പുറമെ ശാസ്ത്രാവബോധവും കൂടി ഉണ്ടായിരിക്കണമെന്ന് ഇതു നമ്മെ ബോധ്യപ്പെടുത്തുന്നു.’’ [ഖുര്‍ ആനും ശാസ്ത്രവും പേജ്24]

ശുക്ലത്തുള്ളി ,ചോരക്കട്ട, മാംസപിണ്ഡം എന്നൊക്കെ അര്‍ത്ഥമുള്ള സാധാരണ അറബി പദങ്ങളാണു ഖുര്‍ ആനില്‍ ഉപയോഗിച്ചിട്ടുള്ളതെങ്കിലും ആധുനിക ഭ്രൂണ ശാസ്ത്ര സംജ്ഞകള്‍ക്കനുസരിച്ച് ഈ അറബി പദങ്ങളെ മാറ്റി വിവര്‍ത്തനം ചെയ്യേണ്ടതുണ്ട് എന്നാണ് ഈ ശാസ്ത്രജ്ഞന്‍ ഉപദേശിക്കുന്നത്. മുസ്ലിം വ്യാഖ്യാതാക്കള്‍ ഇക്കാലത്ത് ഖുര്‍ ആനില്‍ നുന്നും ശാസ്ത്രം മെനഞ്ഞുണ്ടാക്കാന്‍ പ്രധാനമായും സ്വീകരിച്ചു വരുന്ന തന്ത്രവും ഇതു തന്നെയാണ്. അലഖ എന്ന വാക്കിനു ചോരക്കട്ട എന്നതിനു പകരം തൂങ്ങിക്കിടക്കുന്ന ഭ്രൂണം, അള്ളിപ്പിടിക്കുന്ന ഭ്രൂണം എന്നൊക്കെ അര്‍ത്ഥം നല്‍കിയാലേ ഖുര്‍ ആന്‍ വാക്യത്തെ ശാസ്ത്രീയമാക്കാന്‍ കഴിയൂവെങ്കില്‍ , ഖുര്‍ ആനില്‍ അതി സൂക്ഷ്മമായ വിവരങ്ങള്‍ വെളിപ്പെടുത്തി എന്ന അവകാശവാദത്തിന് എന്തര്‍ത്ഥമാണുള്ളത്? ഏച്ചു കെട്ടിയും അര്‍ത്ഥം മാറ്റിയും ഒപ്പിച്ചുണ്ടാക്കുന്ന വ്യാഖ്യാനങ്ങള്‍ എങ്ങനെയാണ് ഖുര്‍ ആനിലെ സൂക്ഷ്മജ്ഞാനമാവുക? ഒരു ഖുര്‍ ആന്‍ വാക്യത്തിന്റെ യഥാര്‍ത്ഥ ആശയവും വിശദാംശങ്ങളും നമുക്കു ലഭിക്കുന്നത് പ്രവാചകന്‍ അതിനു നല്‍കുന്ന വിശദീകരണത്തില്‍നിന്നാണ്. ഈ ഖുര്‍ ആന്‍ വാക്യത്തിനും വ്യക്തവും വിശദവുമായ വ്യാഖ്യാനം ഹദീസുകളില്‍ കാണാം. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചതും ഇമാം നവവി തന്റെ ഏറ്റവും സഹീഹായ 40 ഹദീസുകളില്‍ ഉള്‍പ്പെടുത്തിയതുമായ ഒരു ഹദീസ് ഇതാ കാണുക:-

“നിങ്ങളുടെ മാതാവിന്റെ വയറ്റില്‍ നിങ്ങളുടെ സൃഷ്ടി പല ഘട്ടങ്ങളിലായാണു നടക്കുന്നത്. 40 ദിവസം ഇന്ദ്രിയത്തുള്ളിയായി, അത്രയും കാലം ഒരു രക്തക്കട്ടയായി പിന്നീട് അത്രയും കാലം ഒരു മാംസപിണ്ഡമായി. പിന്നീട് അവങ്കലേക്ക് ഒരു മലക്കിനെ നിയോഗിക്കും. മലക്ക് അവനു ജീവന്‍ ഊതും. തുടര്‍ന്ന് അവനെപ്പറ്റി നാലു കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്‍പ്പിക്കും. അപ്പോള്‍ മലക്ക് അവന്റെ ആരോഗ്യം, ആയുസ്സ്, പ്രവര്‍ത്തനങ്ങള്‍ ‍, ശേഷം അവന്‍ പരലോകത്ത് വിജയിയോ പരാജിതനോ എന്ന കാര്യവും രേഖപ്പെടുത്തും.”

ആധികാരികതയുടെ കാര്യത്തില്‍ ഒരു നേരിയ സംശയം പോലും ആരും ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഏറ്റവും പ്രബലമായ ഹദീസുകളിലൊന്നാണിത്. എന്നാല്‍ ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കു സ്വന്തമായ അര്‍ത്ഥവും വ്യാഖ്യാനവും നടത്തി ഖുര്‍ ആനിനെ ശാസ്ത്രത്തിന്റെ വാലില്‍ കെട്ടാന്‍ ശ്രമിക്കുന്ന നമ്മുടെ മോറിസ് ബുക്കായ് ഈ ഹദീസിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്:-
“ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ള ഈ വിവരണം ആധുനിക വസ്തുതകളുമായി ഒട്ടും യോജിക്കുന്നതല്ല.”
എന്നു വെച്ചാല്‍ മുഹമ്മദ് നബി പറഞ്ഞത് വിഡ്ഡിത്തമാണ്, മോറീസ് ബുക്കായിയുടെ പുതിയ വ്യാഖ്യാനമാണു നമ്മള്‍ സ്വീകരിക്കേണ്ടത് എന്നു സാരം! ഇദ്ദേഹം ഇസ്ലാം സ്വീകരിച്ചത് ഖുര്‍ ആനും ഹദീസും വായിച്ച് അതിലെ ഭ്രൂണശാസ്ത്ര സൂക്ഷ്മജ്ഞാനത്തില്‍ ആകൃഷ്ടനായതു കൊണ്ടോ അതോ മറ്റു വല്ല പ്രലോഭനവും കാരണമോ എന്ന് അനുമാനിക്കാന്‍ കൂടുതല്‍ ആലോചിക്കെണ്ടതില്ലല്ലോ!

ഇനി ഖുര്‍ ആനിലും ഹദീസിലും വിവരിക്കുന്ന ഈ ഭ്രൂണവിജ്ഞാനം വസ്തുതകളുമായി എത്രത്തോളം ബന്ധമുണ്ട് എന്നു കൂടി പരിശോധിക്കാം.മുതുകില്‍നിന്നു പുറപ്പെട്ടു തെറിച്ചുവീഴുന്ന ശുക്ലം ഗര്‍ഭാശയത്തില്‍ മാറ്റമില്ലാതെ 40 ദിവസം കിടക്കും എന്നാണല്ലോ ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്. ഇതു തീര്‍ത്തും തെറ്റാണ്. മുതുകിലല്ല ശുക്ലവും ബീജവും ഉല്പാദിപ്പിക്കപ്പെടുന്നതെന്ന കാര്യം പിന്നീടു ചര്‍ച്ച ചെയ്യാം. ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നത് എന്ന ധാരണ തന്നെ വിവരക്കേടാണ്. ഒരു തുള്ളി ശുക്ലത്തില്‍ ദശലക്ഷക്കണക്കിനു പുംബീജങ്ങളുണ്ട് . അതിലൊന്നു മാത്രമേ അണ്ഡവുമായി സംയോജിക്കുന്നുള്ളു. ബീജങ്ങള്‍ക്കു ഗര്‍ഭാശയത്തില്‍ നാലു ദിവസത്തില്‍ കൂടുതല്‍ ജീവനോടെയിരിക്കാനാവില്ല. 40 ദിവസം ശുക്ലം മാറ്റമില്ലാതെ കിടക്കുന്നു എന്ന നബിവചനം ശാസ്ത്രദൃഷ്ട്യാ വെറും അസംബന്ധമാണ്. 40ദിവസം കഴിഞ്ഞ് ചോരക്കട്ടയാകുന്നു എന്നതും മണ്ടത്തരം തന്നെ. ചോരക്കട്ടയ്ക്കു പകരം അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം മാറ്റിയാലും വ്യാഖ്യാനം ശരിയാവുകയില്ല. കാരണം ഭ്രൂണം അള്ളിപ്പിടിക്കുഅന്നത് 40 ദിവസം കഴിഞ്ഞല്ല. ബീജസങ്കലനം കഴിഞ്ഞ് ആറാമത്തെ ദിവസം തന്നെ ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ അള്ളിപ്പിടിക്കും. ഈ അള്ളിപ്പിടുത്തം 40 ദിവസം കഴിഞ്ഞ് അവസാനിക്കുന്നുമില്ല. പ്രസവസമയത്ത് പൊക്കിള്‍ക്കൊടി മുറിച്ച് പ്ലാസെന്റാ വേര്‍പ്പെടുത്തുന്നതു വരെ അള്ളിപ്പിടുത്തം തുടരും. അലഖ എന്ന വാക്കിനു തൂങ്ങിക്കിടക്കുന്നത്, അള്ളിപ്പിടിക്കുന്നത് എന്നൊക്കെ അര്‍ത്ഥം നല്‍കിയാലും ഖുര്‍ ആനിലെ വിവരണം തെറ്റു തന്നെ. അലഖ എന്ന രണ്ടാം ഘട്ടം കഴിഞ്ഞ് മാംസക്കട്ട എന്ന മൂന്നാം ഘട്ടം വരുന്നതോടെ അള്ളിപ്പിടുത്തം അവസാനിക്കുന്നില്ല എന്നതു കൊണ്ടു തന്നെ ആ പദത്തിനു ചോരക്കട്ട എന്നല്ലാതെ അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം കൊടുക്കാനാവില്ല. ശുക്ലബിന്ദു എന്ന ഒരു ഘട്ടം തന്നെ ഗര്‍ഭധാരണത്തിനു ശേഷം നിലനില്‍ക്കുന്നില്ല. ശുക്ലത്തിലെ ലക്ഷക്കണക്കിനു ബീജങ്ങളിലൊന്നു മാത്രമാണു അണ്ഡവുമായി ചേരുന്നത്. അപ്രകാരം സംയോജിച്ചുണ്ടാകുന്ന ഭ്രൂണകോശം അതിന്റെ അനുസ്യൂതമായ വിഭജനപ്രക്രിയയിലൂടെ വളരാന്‍ തുടരുന്നു.ബീജസങ്കലനം കഴിഞ്ഞാലുടന്‍ തന്നെ അണ്ഡം വളര്‍ന്നു തുടങ്ങും. 40 ദിവസം കഴിയുമ്പോഴേക്കും ഭ്രൂണത്തിനു തലയും ഉടലും വേര്‍തിരിയും. കണ്ണുകളും വായും രൂപപ്പെടാന്‍ തുടങ്ങുകയും കൈകാലുകളുടെ സ്ഥാനത്ത് മുഴകള്‍(buds) പ്രത്യക്ഷപ്പെടുകയും ചെയ്യും. 80 ദിവസം കഴിയുമ്പോള്‍ ചോരക്കട്ട ഇറച്ചിക്കട്ടയാകുമെന്നാണു നബിയും അല്ലാഹുവും പറയുന്നത്. ശാസ്ത്രം പറയുന്നത് ഏതാണ്ട് 12ആഴ്ച്ച കൊണ്ട് മനുഷ്യശിശുവിന്റെ ആകൃതി കൈവരുകയും കൈകാല്‍ വിരലുകള്‍ പോലും കൃത്യമായി രൂപപ്പെടുകയും ചെയ്യുമെന്നാണ്.

നാലാം മാസത്തിലെ ജീവന്‍ ഊത്ത്!
നാലു മാസം ജീവനില്ലാതെ കിടന്ന ഭ്രൂണത്തിനു ജീവന്‍ ഊതിക്കയറ്റാന്‍ ഒരു മലക്ക് ഗര്‍ഭാശയത്തിലെത്തുമെന്നാണു പ്രവാചകന്‍ വെളിപ്പെടുത്തുന്ന മറ്റൊരു അദൃശ്യജ്ഞാനം! ശാസ്ത്രദൃഷ്ട്യാ ഇതില്‍പ്പരമൊരു വിഡ്ഡിത്തം വേറെയില്ല. ബീജകോശവും അണ്ഡകോശവും അവ സംയോജിച്ചുണ്ടാകുന്ന ഭ്രൂണവുമെല്ലാം ജീവനുള്ളവയാണ്. ജീവന്റെ എല്ലാ സവിശേഷതയും ഉള്ളതുകൊണ്ടാണ് അവയൊക്കെ ക്രമപ്രകാരം വളര്‍ന്നു നിശ്ചിത ജീവിയായി തീരുന്നത്. ഈ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജൈവ രാസ ഘടകങ്ങള്‍ അതാതു ജീവികോശത്തിലെ ക്രോമസോമുകളില്‍തന്നെ അടങ്ങിയിട്ടുണ്ട്. പുറത്തുനിന്നൊരു മലക്കിന്റെ ഇടപെടലൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. ഏതാണ്ടു നാലു മാസത്തെ വളര്‍ച്ചക്കു ശേഷമാണു കുഞ്ഞിന്റെ ചലനം പുറമേക്കനുഭവപ്പെട്ടു തുടങ്ങുന്നത്. ഇക്കാരണത്താല്‍ പണ്ടുള്ളവര്‍ ഊഹിച്ചുണ്ടാക്കിയ അന്ധവിശ്വാസമായിരിക്കാം മലക്കിന്റെ ആഗമനവും ജീവനൂതലും മറ്റും. നാലാം മാസം മലക്കു വന്ന് ഊതിക്കയറ്റുന്നത് ജീവനോ ആത്മാവോ എന്ന തര്‍ക്കവും അടുത്ത കാലത്തായി പൊന്തിവന്നിട്ടുണ്ട്. നാലു മാസം വരെ ശിശു ജീവനില്ലാതെ വളരുന്നു എന്നു തന്നെയാണ് മത പണ്ഡിതലോകത്തെ പൊതു മതം. നാലു മാസത്തിനു മുമ്പുള്ള ഭ്രൂണഹത്യ പാപമല്ല എന്ന് ജമാ അത്തെ ഇസ്ലാമിക്കാര്‍ ഫത്വ കൊടുത്തത് ഈ അടിസ്ഥാനത്തിലാണ്. [പ്രബോധനം 2000 നവംബര്‍ 4]

ചുരുക്കത്തില്‍ ആറാംനൂറ്റാണ്ടിലെ സാധാരണക്കാര്‍ക്കറിയാവുന്നതിലപ്പുറം ശാസ്ത്രീയമായ ഒരറിവും ഖുര്‍ ആനോ ഹദീസോ വെളിപ്പെടുത്തുന്നില്ല. ഇക്കാര്യം സത്യസന്ധമായി വളച്ചുകെട്ടില്ലാതെ ഒരു മതപണ്ഡിതന്‍ തന്നെ തുറന്നു പറഞ്ഞത് ഇതാ കാണുക:-
“ഗര്‍ഭാശയത്തില്‍ ഒരു ശിശു കടന്നുപോകുന്ന വിവിധ ഘട്ടങ്ങളെ സൂചിപ്പിച്ചിരിക്കുകയാണിവിടെ. ആധുനിക ഉപകരണങ്ങളുപയോഗിച്ച് ഇന്നു കണ്ടെത്തിയിട്ടുള്ള അതിസൂക്ഷ്മമായ പരിണാമഘട്ടങ്ങളൊന്നും പക്ഷെ ഇവിടെ വിശദീകരിക്കുന്നില്ല. മറിച്ച് ഒരു സാധാരണ കാട്ടറബിക്കു പോലും സുപരിചിതമായിരുന്ന മുഖ്യ പരിണാമദശകള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളു. അതായത് ഇന്ദ്രിയം ഗര്‍ഭാശയത്തില്‍ പതിച്ച ശേഷം അത് ഒരു രക്തപിണ്ഡമാവുകയും പിന്നീട് രൂപമൊന്നുമില്ലാത്തതും ക്രമേണ മനുഷ്യരൂപം പ്രാപിക്കുന്നതുമായ ഒരു മാംസക്കട്ടയായി പരിണമിക്കുകയും ചെയ്യുമെന്നു സാധാരണക്കാര്‍ക്കു പോലും അറിയാമായിരുന്നു. വിവിധ അവസ്ഥകളിലുണ്ടാകുന്ന ഗര്‍ഭച്ഛിദ്രങ്ങളിലൂടെ ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ അക്കാലത്തും മനുഷ്യര്‍ക്കു കാണാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അല്ലാഹു ഇവിടെ പ്രസ്തുത ഘട്ടങ്ങളിലേക്കു വിരല്‍ ചൂണ്ടിയത്. അതു മനസ്സിലാക്കുവാന്‍ അന്നും ഇന്നും ശാസ്ത്രീയ ഗൈനക്കോളജി ഗവേഷണങ്ങളുടെ ആവശ്യമൊന്നുമില്ല.”[തഫ്ഹീമുല്‍ ഖുര്‍ ആന്‍ വോള്യം3 പേജ്195]

മൌദൂദിയുടെ ഈ വിവരണം വായിക്കാനിടയായിരുന്നെങ്കില്‍ നമ്മുടെ മോറീസ് ബുക്കായിയെപ്പോലുള്ളവര്‍ മതം മാറാന്‍ മുതിരുമായിരുന്നില്ല!

ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന അന്ധവിശ്വാസം ഒരു വശത്ത്; പ്രത്യക്ഷത്തില്‍ തന്നെ ശാസ്ത്രവസ്തുതകള്‍ക്കു നിരക്കാത്ത ഹിമാലയന്‍ മണ്ടത്തരങ്ങള്‍ ഖുര്‍ ആനില്‍ കാണ്‍പ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം മറുവശത്ത്! വിശ്വാസം കൊണ്ട് തുപ്പാനും വയ്യ, ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന നിലയില്‍ വലിയ ആശയപ്രതിസന്ധിയെയാണു മതത്തിന്റെ ആധുനിക വക്താക്കള്‍ നേരിടുന്നത്. ഈ പ്രതിസന്ധിക്കവര്‍ കണ്ടെത്തിയ പരിഹാരമാണ് വ്യാഖ്യാനം കൊണ്ടുള്ള അഭ്യാസം. ആടിനെ പട്ടിയാക്കുക എന്നൊരു പ്രയോഗം ഭാഷയിലുണ്ട്. ഇവിടെ ആടിനെയല്ല ആനയെത്തന്നെ പാറ്റയാക്കാനും അല്‍പ്പം മെയ്‌വഴക്കമുണ്ടെങ്കില്‍ ഒരു പ്രയാസവുമില്ലെന്ന് ഇസലാമിന്റെ ആധുനിക പ്രയോഗ്താക്കള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇതാ ലക്ഷണമൊത്ത ഒരു ദൃഷ്ടാന്തം!

വൃഷണം മുതുകിലേക്ക്!!!

പുരുഷബീജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് വൃഷണങ്ങളിലാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ഈ അറിവ് പക്ഷേ ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്തുണ്ടായിരുന്നില്ല. തത്സംബന്ധമായി പല അന്ധവിശ്വാസങ്ങളും അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്നു. എല്ലുരുകി വരുന്നതാണു ശുക്ലമെന്നായിരുന്നു പഴമക്കാരുടെ ഒരു വിശ്വാസം . ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി ഉരുകിയൊലിച്ച് മുതുകില്‍ കേന്ദ്രീകരിക്കുകയും രതിമൂര്‍ഛയുടെ വേളയില്‍ മുതുകില്‍ നിന്നും ഒലിച്ചിറങ്ങി തെറിച്ചു വീഴുകയുമാണതെന്നുമൊക്കെയായിരുന്നു അറബികളുടെ ധാരണ. മുഹമ്മദും അങ്ങനെയൊക്കെയാണു വിശ്വസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ വെളിപാടുകളും വെളിപാടേതര മൊഴികളും വ്യക്തമാക്കുന്നു.വിവാഹം നിഷിദ്ധമായ സ്ത്രീകളെപ്പറ്റി വിവരിക്കവെ, സ്വന്തം മക്കളുടെ ഭാര്യമാര്‍ എന്ന് ഊന്നിപ്പറയാന്‍ ഖുര്‍ ആന്‍ ഉപയോഗിച്ച ഭാഷ നോക്കൂ:
നിങ്ങളുടെ മുതുകില്‍നിന്നുള്ള പുത്രന്‍ മാരുടെ ഭാര്യമാരും.[4:23]
മറ്റൊരിടത്ത് ഖുര്‍ ആന്‍ പറയുന്നു: ആദാമിന്റെ മക്കളില്‍നിന്ന്, അവരുടെ മുതുകുകളില്‍നിന്ന് നിന്റെ റബ്ബ് അവരുടെ സന്തതികളെ പുറത്തെടുക്കുകയും...[7:172]
മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള മറ്റൊരു വിവരണം കൂടി കാണുക:

തെറിച്ചു വരുന്ന ഒരു വെള്ളത്തില്‍നിന്നത്രേ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതു മുതുകിനും വാരിയെല്ലുകള്‍ക്കും ഇടയില്‍നിന്നും പുറത്തു വരുന്നു.[86:6,7]

ബീജകോശവും അണ്ഡകോശവും സംയോജിച്ചാണു ശിശുവുണ്ടാകുന്നതെന്ന ഒരു സൂചന നല്‍കാന്‍ പോലും സര്‍വ്വജ്ഞനായ ഈ ദൈവത്തിനു കഴിഞ്ഞില്ല! ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നതെന്ന ധാരണയോടൊപ്പം ശുക്ലം മുതുകില്‍നിന്നാണു വരുന്നതെന്ന അക്കാലത്തെ അന്ധവിശ്വാസവും അല്ലാഹു അംഗീകരിക്കുന്നു. ഇതാണു വസ്തുത . എന്നാല്‍ അലാഹുവിനെ അങ്ങനെയങ്ങു വിവരം കെട്ടവനാക്കി തള്ളിപ്പറയാന്‍, വിശ്വാസം കച്ചവടം ചെയ്തു ജീവിക്കുന്ന മതപുരോഹിതര്‍ക്കാവുമോ? അവര്‍ ഈ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തിയത് അതി വിചിത്രമായ ഒരു വ്യാഖ്യാന അഭ്യാസത്തിലൂടെയാണ്. അരക്കെട്ടില്‍ തൂങ്ങിക്കിടക്കുന്ന വൃഷണത്തെ അവര്‍ വ്യാഖ്യാനം കൊണ്ടു മുതുകിലെത്തിച്ചുകളഞ്ഞു.!!!

ഇതാ ചില സാമ്പിളുകള്‍ :“വൃഷണങ്ങളും അണ്ഡാശയങ്ങളും ഗര്‍ഭസ്ഥ ശിശുവില്‍ നട്ടല്ലിന്റെ ഇരു വശത്തായി വൃക്കയുടെ നേരെ താഴെയാണ് ആദ്യമായി കാണപ്പെടുന്നത്. ....ജനിച്ച ശേഷമാണ് അവ പലപ്പോഴും വൃഷണസഞ്ചിയിലെത്തുന്നത്. വൃഷണസഞ്ചിയിലേക്കിറങ്ങുന്നുവെങ്കിലും പഴയ ബന്ധം തീരെ വിട്ടുപോകുന്നില്ല. പ്രാണവായുവും ഭക്ഷണവും എത്തിക്കുന്ന രക്തക്കുഴലുകളും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളും വൃക്കയുടെ അടുത്തു വെച്ചു തന്നെയാണു പ്രധാന കേന്ദ്രങ്ങളുമായി സന്ധിക്കുന്നത്.....വൃക്കകള്‍ സ്ഥിതി ചെയ്യുന്നത് നട്ടെല്ലിനും വാരിയെല്ലുകള്‍ക്കുമിടയിലാണുതാനും .”( പ്രജനനം. ഡോ. സി പി അബൂബക്കര്‍ ‍, പേ.14)
സംഗതി മുതുകിലെത്തിയില്ലെങ്കിലും ഒരുവിധം നട്ടെല്ലിന്റെ അടുത്തിങ്കിലും എത്തിക്കിട്ടിയില്ലേ?!!ശാസ്ത്രവസ്തുതകള്‍ ബോധ്യപ്പെടുന്നതിനനുസരിച്ച് ദൈവ വെളിപാടുകളുടെ അര്‍ഥവും ആശയങ്ങളും തകിടം മറിയുന്നതെങ്ങിനെയെന്ന് IPH പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകത്തിലും വ്യക്തമാക്കപ്പെടുന്നു:
“മനുഷ്യന്റെ ബീജഗ്രന്ധികള്‍ രൂപപ്പെടുന്ന സ്ഥാനം ഉപര്യുക്ത ഖുര്‍ ആന്‍ വാക്യം വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ വ്യാഖ്യാതാക്കള്‍ രണ്ടഭിപ്രായക്കാരാണ്. ഇബ്നു ജരീരിത്തബ്രീ , ഇബ്നു കസീര്‍ ,ജലാലൈനി എന്നിവരുള്‍പ്പെടുന്ന ഭൂരിപക്ഷം വരുന്ന ആദ്യകാല വ്യാഖ്യാതാക്കള്‍ മനസ്സിലാക്കുന്നത് ശുക്ലം മുതുകെല്ലിന്റെ പിന്‍ഭാഗത്തുനിന്നും സ്ത്രീബീജം വാരിയെല്ലുകള്‍ക്കിടയില്‍നിന്നും വരുന്നു എന്നാണ്. ഇബ്നുല്‍ ഖയ്യിം , ഖുര്‍തുബി, ആലൂസി തുടങ്ങിയ ന്യൂനപക്ഷ വ്യാഖ്യാതാക്കള്‍ പറയുന്നത് പുരുഷന്റെയും സ്ത്രീയുടെയും ബീജഗ്രന്ധികള്‍ മുതുകെല്ലിനും വാരിയെല്ലിനും ഇടയിലാണെന്നു ഖുര്‍ ആന്‍ വാക്യത്തില്‍നിന്നു മനസ്സിലാക്കാം എന്നാണ്.... ശരീര ശാസ്ത്രത്തിലും ഭ്രൂണശാസ്ത്രത്തിലും ഉണ്ടായ പുരോഗതി കാരണം സമീപ കാലത്ത് മാറാഗി രണ്ടാമത്തെ വീക്ഷണത്തെ പിന്താങ്ങുകയുണ്ടായി. ...30 വര്‍ഷത്തിനു ശേഷം വന്ന സയ്യിദ് ഖുതുബ് തന്റെ തഫ്സീറായ ഫീളിലാലില്‍ ഖുര്‍ ആനില്‍ ശാസ്ത്രവസ്തുതകള്‍ പിടികിട്ടാത്തതു മൂലം ഈ വിഷയത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ വരുത്തി വെച്ചിട്ടുണ്ട്. ”(പേ.74,ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും.)
ഇത്രയും കാര്യങ്ങള്‍ തുറന്നു പറയുന്ന ഗ്രന്ഥകാരന്‍ പിന്നെയും വൃഷണത്തെ മുതുകിലേക്കു കയറ്റിക്കൊണ്ടു പോകുന്നതു കൂടി കാണുക: “വളര്‍ച്ചയെത്തുമ്പോള്‍ ഇടുപ്പായി രൂപാന്തരപ്പെടുന്ന സ്ഥാനത്താണ് ബീജഗ്രന്ധികള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഇന്ന് പ്രസിദ്ധമാണ്. നാലാഴ്ച്ചയെത്തിയ ഭ്രൂണത്തില്‍ ജനനേന്ദ്രിയ അതിരുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് ,മധ്യ വൃക്കയ്ക്കും മുതുകു വശത്തെ വപയ്ക്കും ഇടയിലെ മധ്യരേഖയിലാണ്....പുരുഷബീജ ഗ്രന്ധി ജനനം വരെ അവരോഹണപ്രക്രിയ തുടരുന്നു. ഇടുപ്പുഭാഗത്തെ നാളി വഴി ശരീരത്തിനു പുറത്തു വൃഷണസഞ്ചിയില്‍ വന്നു ചേരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍ എന്നു ഖുര്‍ ആന്‍ വ്യക്തമാക്കിയ സ്ഥാനത്തേക്കു യവ്വനകാലത്ത് ഞരമ്പുകളുടെ വിന്യാസവും രക്തയോട്ടവും മേദോവാഹിനിയിലെ ദ്രവസാന്നിധ്യവും അതേപടി നിലനില്‍ക്കുന്നു. വയറിന്റെ ഭാഗത്തെ മഹാധമനിയില്‍ നിന്നു വരുന്ന വൃഷണധമനി ഇടുപ്പിന്റെ ഭാഗത്തെ രണ്ടാം കശേരു വരെ വരുന്നു. വലത്തെ വൃഷണസിര അധോമഹാസിരയിലേക്കു താഴ്ന്നിറങ്ങുന്നു. ഇടത്തേത് ഇടതു വശത്തെ വൃക്കസിരയിലേക്കും.”(പേ.75)
ഇതു സംബന്ധമായി ഖുര്‍ ആനില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ള പ്രസ്താവനകള്‍ വെറും മണ്ടത്തരവും മൂഡവിശ്വാസവുമാണെന്നു മനസ്സിലാക്കിയ വ്യാഖ്യാതാക്കള്‍ അക്കാര്യം സമ്മതിക്കാനുള്ള സത്യസന്ധതയില്ലായ്കയാല്‍ എന്തൊക്കെയോ തട്ടിപ്പടച്ചു ഞാണിന്മേല്‍ക്കളി നടത്തുകയാണെന്ന് സാമാന്യ വിവേകമുള്ള ആര്‍ക്കും ഇതു വായിച്ചാല്‍ തന്നെ ബോധ്യപ്പെടുമെന്നതിനാല്‍ കൂടുതല്‍ വിശദീകരണം ഒഴിവാക്കുന്നു. ശുക്ലം മുതുകില്‍നിന്നു വരുന്നു എന്ന വെളിപാടും ഭ്രൂണവളര്‍ച്ചയുടെ ഈ വിവരണവും തമ്മില്‍ എന്തു ബന്ധമാനുള്ളത്?ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍നിന്നുമായി ഉരുകിയൊലിച്ചു മുതുകില്‍ കേന്ദ്രീകരിക്കുന്ന ശുക്ലം സംഭോഗവേളയില്‍ മുതുകില്‍നിന്നും പുറപ്പെട്ട് തെറിച്ചു വീഴുകയാണെന്നായിരുന്നു നബിയുടേയും കൂട്ടരുടെയും വിശ്വാസമെന്ന് ആദ്യകാല തഫ്സീറുകളിലെ വിവരണങ്ങളില്‍നിന്നു മനസ്സിലാക്കാം. എന്നാല്‍ കൈകാലുകളും മറ്റും നഷ്ടപ്പെട്ടു പോയവര്‍ക്കും ശുക്ലമുണ്ടെന്നും അവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്കു വൈകല്യം വരുന്നില്ലെന്നും മനസ്സിലാക്കിയ മൌദൂദി തന്റെ ‘യുക്തി’ഇപ്രകാരം അവതരിപ്പിക്കുന്നു:

“മാറിടത്തിനും ഉദരത്തിനും ഇടയില്‍നിന്നുല്‍ഭവിക്കുന്ന ഒരു ദ്രാവകത്തില്‍നിന്നാണു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ധാതു കൈകാലുകള്‍ ഛേദിക്കപ്പെട്ടാലും ഉണ്ടാകുന്നു. അതുകൊണ്ട് പ്രജനനബീജം മനുഷ്യന്റെ പൂര്‍ണ ശരീരത്തില്‍നിന്നാണുല്‍ഭവിക്കുന്നത് എന്നു പറയുന്നതു ശരിയല്ല.”

ആദ്യകാലത്തെ വ്യാഖ്യാതാക്കള്‍ നബിയുടെ വിവരണങ്ങളെ മാത്രം അവലംബിച്ചാണു വ്യാഖ്യാനങ്ങള്‍ എഴുതിയിരുന്നത്. സ്വന്തം യുക്തിയോ ശാസ്ത്രത്തിന്റെ കണ്ടെത്തലോ ഒന്നും അവര്‍ പരിഗണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ‘അല്ലാഹു’ എന്താണര്‍ഥമാക്കിയതെന്നറിയാന്‍ ആദ്യകാല തഫ്സീറുകളെ തന്നെയാണു നമുക്കും ആശ്രയിക്കാനാവുക. ചുരുക്കത്തില്‍ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല എന്നതിന്, ചിന്തിക്കുന്ന ജനതയ്ക്ക് ഇതില്‍പ്പരം മറ്റൊരു ദൃഷ്ടാന്തവും വേണ്ടതില്ല തന്നെ!!!!!!

ഞാന്‍ ഇക്കാര്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പേ തുറന്നെഴുതുകയും ഈ വ്യാഖ്യാന വീരന്മാര്‍ക്കെല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നതാണ്. അതു കണ്ടതായി ഭാവിക്കാതെ ഒരേ കസര്‍ത്തു തന്നെ ഇവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു എന്നതും ഇക്കൂട്ടരുടെ ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഞാന്‍ കാണുന്നു.

ഇസ്ലാമിക ജനിതകശാസ്ത്രം!പത്തൊമ്പതാം നൂറ്റാണ്ടില്‍ ആസ്ത്രിയന്‍ ശാസ്ത്രജ്ഞനായ ഗ്രീഗര്‍ മെന്ഡല്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ജനിതകസംബന്ധമായ രഹസ്യങ്ങളുടെ ചുരുള്‍ അഴിയാന്‍ തുടങ്ങിയത്. ഇന്ന് മനുഷ്യന്റെയും മറ്റനേകം ജീവികളുടെയും സമ്പൂര്‍ണ്ണമായ ജനിതക മാപ്പുകള്‍ തയ്യാറായി വരുന്നു. ഇത് ജൈവസാങ്കേതികവിദ്യയുടെ ലോകത്ത് വന്‍ കുതിച്ചു ചാട്ടങ്ങള്‍ക്കു വഴി വെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതോടെ ജനിതകശാസ്ത്രവും ഖുര്‍ ആനിലുണ്ട് എന്ന വാദവും രംഗത്തിറക്കിക്കഴിഞ്ഞു!

“ഖുര്‍ ആനും മുഹമ്മദ് നബിയുടെ തിരുവചനങ്ങളും പ്രത്യുല്‍പ്പാദനം , ജനിതകശാസ്ത്രം, എന്നിവയെ കുറിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നത് അല്‍ഭുതകരമായ വസ്തുതയത്രേ.”(ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും)

നബി വെളിപ്പെടുത്തിയ പാരമ്പര്യശാസ്ത്രസംബന്ധിയായ ഒരു ‘അല്‍ഭുതജ്ഞാനം’ സഹീഹുല്‍ ബുഖാരി ഇങ്ങനെ ഉദ്ധരിക്കുന്നു:
“അനസ് പറയുന്നു: തിരുമേനി മദീനയിലേക്കു വന്ന വിവരം അബ്ദുല്ലാഹിബ്നു സലാമിനു കിട്ടി. അദ്ദേഹം തിരുമേനിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എനിക്ക് അങ്ങയോടു മൂന്നു കാര്യങ്ങള്‍ ചോദിക്കാനുണ്ട്. ഒരു നബിക്കല്ലാതെ അത് ഗ്രഹിക്കാന്‍ കഴിയില്ല. അന്ത്യപ്രളയം അടുത്തതിന്റെ ഒന്നാമത്തെ ലക്ഷണം എന്താണ്? സ്വര്‍ഗ്ഗവാസികള്‍ അവിടെ പ്രവേശിച്ച ഉടന്‍ ആദ്യം കഴിക്കുന്ന ആഹാരം എന്തായിരിക്കും? സന്താനത്തിനു പിതാവിനോടു സാദൃശ്യമുണ്ടാവാന്‍ കാരണമെന്താണ്?”തിരുമേനി അരുളി: “ ഇതാ, ജിബ്രീല്‍ ഈ കാര്യങ്ങളെകുറിച്ച് ഇപ്പോള്‍ എന്നെ അറിയിച്ചു കഴിഞ്ഞതേയുള്ളു. ” അബ്ദുല്ല പറഞ്ഞു. “മലക്കുകളില്‍ ജൂതന്മാരുടെ ശ്ത്രുവാണു ജിബ്രീല്‍” തിരുമേനി തുടര്‍ന്ന് അരുളി: “അന്ത്യപ്രളയം സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന ആദ്യലക്ഷണം ഒരു തീയാണ്. ആ തീ മനുഷ്യരെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടു നീക്കിക്കൊണ്ടു പോകും. സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ആദ്യം കഴിക്കുന്ന ആഹാരം മീനിന്റെ കരളിന്മേല്‍ തടിച്ചു വളര്‍ന്നു നില്‍ക്കുന്ന ഒരു കഷ്ണമായിരിക്കും. സന്താനങ്ങള്‍ക്കു മാതാപിതാക്കളോടു രൂപസാദൃശ്യമുണ്ടാകാന്‍ കാരണം ഇതാണ്; ഒരു പുരുഷന്‍ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടു. എന്നിട്ട് അവനാണ് ആദ്യം ഇന്ദ്രിയസ്ഖലനമുണ്ടായത് എങ്കില്‍ സന്താനത്തിനു പുരുഷനോടാണു സാദൃശ്യമുണ്ടാവുക. മറിച്ച് അവള്‍ക്കാണ് ആദ്യം സ്ഖലനമുണ്ടായത് എങ്കില്‍ അവളോടാണ് സന്താനത്ത്നു രൂപസാദൃശ്യമുണ്ടാവുക. “ഇതു കേട്ടപ്പോള്‍ അബ്ദുല്ലാ ഹിബ്നു സലാം പറഞ്ഞു: അങ്ങ് ദെവദൂതന്‍ തന്നെയാണെന്ന് ഞാനിതാ സാക്ഷ്യം വഹിച്ചു കൊള്ളുന്നു.” (ബുഖാരി: 1361. സി എന്‍ അഹ്മദ് മൌലവി)

രതിമൂര്‍ഛയുടെ വേളയില്‍ കൂടിക്കലരുന്ന ‘ഇന്ദ്രിയ മിശ്രിതം’ കട്ടപിടിച്ചാണ് കുട്ടിയുണ്ടാകുന്നതെന്നായിരുന്നു അക്കാലത്തെ വിശ്വാസം. കുഞ്ഞുങ്ങള്‍ക്കു മാതാപിതാക്കളോട് രൂപസാദൃശ്യമുണ്ടാകുന്നതിന്റെ കാരണമെന്താണെന്ന് അന്നത്തെ അറബികള്‍ക്കറിയില്ലായിരുന്നു. മൌലികമായ ഒരു ചോദ്യത്തിന് ‍ ദെവദൂതന്‍ നല്‍കിയ ആധികാരികമായ ഉത്തരമാണിത്. അതും “ജിബ്രീല്‍ ഇതാ ഇപ്പോള്‍ വന്ന് അറിയിച്ചു പോയതേയുള്ളു” എന്ന മുഖവുരയോടെ! അന്നത്തെ ആളുകള്‍ക്കു കൌതുകം പകര്‍ന്ന ഒരു വിജ്ഞാനം തന്നെയായിരുന്നിരിക്കണം ഇത്.ശീഘ്രസ്ഖലനം ഉള്ളവര്‍ക്ക് സ്വന്തം മുഖഛായയുള്ള കുട്ടികള്‍ ജനിക്കുമെന്ന ഈ ഇസ്ലാമിക ജനിതകവിജ്ഞാനം അന്നത്തെ അറബികള്‍ പരീക്ഷണവിധേയമാക്കിയിരുന്നോ എന്നറിയില്ല. അങ്ങനെയൊരു പരീക്ഷണം നടന്നിരുന്നെങ്കില്‍ ,“താങ്കള്‍ ദൈവദൂതനല്ല എന്നു ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു” എന്നവര്‍ മൊഴി മാറ്റിപ്പറഞ്ഞേനേ!
കുഞ്ഞിന്റെ ജനനത്തിനു ഹേതുവാകുന്ന സ്ത്രീ ബീജം[ovum] ,സംഭോഗവേളയില്‍ സ്രവിക്കുന്ന ഒരു കുഴമ്പല്ല എന്നും , പാകമാകുന്ന മുറയ്ക്ക് മാസത്തിലൊരിക്കല്‍ അണ്ഡാശയത്തില്‍നിന്നും അണ്ഡനാളി വഴി ഇറങ്ങിവരുന്നതാണെന്നും , രതിക്രീഡയുമായി ഈ അണ്ഡസ്രാവത്തിനു നേരിട്ടു ബന്ധമില്ലെന്നും ,നാം ഇന്നു മനസ്സിലാക്കുന്നതു ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെയാണ്. ഗര്‍ഭധാരണത്തിനു സ്ത്രീയുടെ രതിമൂര്‍ഛയുമായി ബന്ധമില്ല. അബോധാവസ്ഥയില്‍ ബലാത്സംഗത്തിനിരയായാല്പോലും ഗര്‍ഭം ധരിച്ചേക്കാം. ഈ വക കാര്യങ്ങളെകുറിച്ചൊന്നും കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്ന ഉയര്‍ന്ന തരം സാങ്കേതികവിദ്യകളൊന്നും അന്നു ദെവദൂതന്റെയും ജിബ്രീലിന്റെയും കയ്യില്‍ ഉണ്ടായിരുന്നില്ല. എങ്കിലും അറിയാത്ത കാര്യങ്ങളില്‍ തലയിട്ടു വിഡ്ഡിത്തങ്ങള്‍ പറയുന്ന ശീലം മറ്റു പല സന്ദര്‍ഭങ്ങളിലുമെന്നപോലെ ഇവിടെയും ആവര്‍ത്തിക്കുകയാണ് ജിബ്രീലും ദൂതനും ചെയ്തത്!
വൃഷണം മുതുകിലെത്തിക്കാന്‍ കഴിവുള്ള വ്യാഖ്യാതാക്കളെ സംബന്ധിച്ചേടത്തോളം ഇതൊന്നും അത്ര വലിയ ആനക്കാര്യമല്ലായിരിക്കാം. അവര്‍ ഇതൊക്കെ നിഷ്പ്രയാസം ശാസ്ത്രീയസത്യമാക്കി മാറ്റിയെടുക്കും. ആധുനിക ജനിതകശാസ്ത്രം തന്നെ ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ അവകാശപ്പെടാനും ഇടയുണ്ട്!!
-----------------------------------------------------------------------------------ഈ വിഷയത്തില്‍ മറ്റൊരു ബ്ലോഗിലെ ചര്‍ച്ചയിലിടപെട്ടുകൊണ്ട് ഡോ. സൂരജ് എഴുതിയ നീണ്ട കമന്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു.ചര്‍ച്ച സജീവമാകുമെന്ന പ്രതീക്ഷയോടെ.സൂരജ് :: suraj said... പ്രിയ ശരീഖ് ജീ,170ഓളം കമന്റുകള്‍ വന്ന് പോസ്റ്റു വിഷയം തന്നെ ശാഖോപശാഖകളായി പിരിഞ്ഞപ്പോഴാണ് ഇവിടെ വരുന്നത്. അസമയത്തായി ഈ കമന്റെങ്കില്‍ ക്ഷമിക്കുക.ഒരു സമുദായത്തിന്റെ സാംസ്കാരിക പരിണാമവും തത്വചിന്തയുമൊക്കെ ഉള്‍ക്കൊള്ളുന്ന ചരിത്രരേഖയാണ് മതഗ്രന്ഥങ്ങള്‍ എന്നതാണ് എന്റെ കാഴ്ചപ്പാട്. അവയിലെ (അ)ശാസ്ത്രീയ കല്പനകളെ ചൂണ്ടിക്കാട്ടി മതത്തെ ആകെ discredit ചെയ്യേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. കാരണം യുക്തിയുടെ ശാസ്ത്രവും വിശ്വാസസംഹിതകളും ഒന്നിച്ചു പോകുകയില്ല.(ഇതു വെള്ളെഴുത്തിന്റെ ‘ദൈവമേ’ എന്ന പോസ്റ്റില്‍ നമ്മള്‍ സംസാരിച്ചതാണല്ലോ)
മതഗ്രന്ഥങ്ങളെയും മതാചാരങ്ങളെയും അതാതുകാലത്തിന്റെ പരിപ്രേക്ഷ്യത്തില്‍ തന്നെ കാണാന്‍ ശ്രമിക്കുകയും അതിന്റെ നരവംശശാസ്ത്രപരമായ കണ്ടെത്തലുകളില്‍ കൌതുകം കൊള്ളുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയ്ക്കേ ഖുര്‍ ആനും ബൈബിളും വേദങ്ങളും ഹദീസുമൊക്കെ ഞാന്‍ വായിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ അവയിലെ ദൈവ/സ്വര്‍ഗ്ഗ/നരക സങ്കല്പങ്ങളും ജീവിത ചര്യകളുമൊക്കെ മനുഷ്യവംശപരിണാമത്തിന്റെ വെളിച്ചത്തിലാണ് കാണാന്‍ ശ്രമിക്കുന്നതും. എന്നാല്‍, മതത്തിലെ ശാസ്ത്ര കല്പനകളെ ആധുനിക സയന്‍സിന്റെ 'പിന്തുണ'യോടെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടേണ്ടത് ശാസ്ത്രവിദ്യാഭ്യാസമുള്ളവരുടെ ചുമതലയാണ്.ഖുര്‍ ആന്‍, ബൈബിള്‍, വേദങ്ങള്‍ ഉപനിഷത്തുക്കള്‍ തുടങ്ങിയ മതഗ്രന്ഥങ്ങളിലൊക്കെയുള്ള പദപ്രയോഗങ്ങളുടെ പ്രധാന പ്രശ്നം അവയുടെ വ്യാഖ്യാനമാണ്. സംസ്കൃതവും അറബിയുമൊക്കെ താന്താങ്ങള്‍ക്ക് ഇഷ്ടമുള്ളരീതിയില്‍ അര്‍ത്ഥം നല്‍കി വ്യാഖ്യാനിച്ചിട്ട് അതിലൊക്കെ ആധുനിക ശാസ്ത്രതത്വങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നു വാദിക്കുന്നത് ആധുനിക കാലപ്രവണതയാണ്. (ഖുര്‍ ആനിക സയന്‍സ് വ്യാഖ്യാനത്തിന്റെ സ്പെഷ്യലിസ്റ്റ് ഒരു മി.ഹാറൂണ്‍ അല്‍ യാഹ്യാ ആണെങ്കില്‍ ഭാരതീയ വേദാന്തങ്ങളില്‍ സയന്‍സ് കണ്ടെത്താന്‍ സ്വയം നിയുക്തനായ ആള്‍ എന്‍.ഗോപാലകൃഷ്ണന്‍ ആണ് എന്ന വ്യത്യാസമേയുള്ളൂ; ക്രിസ്തീയ വിശ്വാസികള്‍ക്ക് ക്രിയേഷന്‍ റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ...അങ്ങനെയങ്ങനെ കാക്കത്തൊള്ളായിരം ഗ്രൂപ്പുകളും സംഘടനകളും! )
ഈ പോസ്റ്റിനെ സംബന്ധിചുള്ള ചില വിയോജിപ്പുകള്‍ ഇവിടെ രേഖപ്പെടുത്തട്ടെ: 1. താങ്കള്‍ ഖുര്‍ ആനിലുണ്ടെന്ന് ഇവിടെ അക്കമിട്ട് നിരത്തിയിരിക്കുന്ന ആറ്റത്തെക്കുറിച്ചും , ജന്തുശാസ്ത്ര,സമുദ്രശാസ്ത്ര,ജനിതകവിജ്ഞാന വസ്തുതകളെക്കുറിച്ചുമൊക്കെ അറിവുകള്‍ ചരിത്രപരമായി നിലനിന്നിരുന്ന വിജ്ഞാനം മാത്രമാണ്. ഇത് ഖുര്‍ ആനില്‍ മാത്രമല്ല, ആദ്യകാല മതഗ്രന്ഥങ്ങളിലെല്ലാം ചിതറിക്കിടക്കുന്ന പ്രാചീന ശാസ്ത്ര വിജ്ഞാനശകലങ്ങളാണ്.ഉദാഹരണത്തിനു പലയിടത്തും ആവര്‍ത്തിക്കപ്പെട്ടു കാണുന്ന വാദമാണ് "ഭ്രൂണശാസ്ത്രത്തെ"ത്തെക്കുറിച്ചുള്ളത്. ഇതു മെഡിക്കല്‍ വിഷയവും-എനിക്കു താല്പര്യമുള്ളതും- കൂടിയായതിനാല്‍ വിശദമായി ഈ അവകാശവാദം ഒന്നു പരിശോധിക്കാന്‍ ഒരുമ്പെടുകയാണിവിടെ. ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ എന്ന ഡോ: മുഹമ്മദ് അലിയുടെ പുസ്തകത്തില്‍ ഭ്രൂണശാസ്ത്രസംബന്ധിയായതെന്ന് അവകാശപ്പെടുന്ന കുറേ ഖുര്‍ ആന്‍ ആയത്തുകള്‍ (വാക്യങ്ങള്‍) നല്‍കിയിട്ടുണ്ട്. ഇവ ഖുര്‍ ആന്റെ വിവിധ ഇംഗ്ലീഷ്/മലയാളം ഭാഷാപതിപ്പുകള്‍ റെഫര്‍ ചെയ്തപ്പോള്‍ കിട്ടിയത് താഴെ ചേര്‍ക്കുന്നു. അധ്യായം, വാക്യം എന്നിവ : ചിഹ്നം ഇട്ട് വേര്‍തിരിച്ചിരിക്കുന്നു.
2:222 - ആര്‍ത്തവത്തെക്കുറിച്ച് അവര്‍ നിന്നോട് (മുഹമ്മദിനോട്) ചോദിക്കുന്നു. പറയുക: അതൊരു മാലിന്യമാണ്. തന്നിമിത്തം ആര്‍ത്തവഘട്ടത്തില്‍ സ്ത്രീകളില്‍ നിന്നും അകന്നിരിക്കുക.ശുദ്ധിപ്രാപിക്കുംവരേയ്ക്കും അവരെ നിങ്ങള്‍ സമീപിക്കരുത്. ശുദ്ധിപ്രാപിച്ചുകഴിഞ്ഞാലോ, അല്ലാഹു നിങ്ങളോട് കല്‍പ്പിച്ചമാര്‍ഗത്തിലൂടെ അവരെ സമീപിക്കുക...
2:259 - ...മനുഷ്യരാശിക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കുവാനാണ് നാം ഇങ്ങനെയെല്ലാം ചെയ്തത്. എല്ലുകള്‍ നോക്കൂ, അവയെ എങ്ങനെയെല്ലാമാണ് നാം സംഘടിപ്പിക്കുകയും അവയെ മാംസാവൃതമാക്കുകയും ചെയ്തിരിക്കുന്നതെന്ന്....
7:172 - ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന്, അവരുടെ പിന്തലമുറകളെ നിന്റെ നാഥന്‍ പുറത്തുകൊണ്ടുവരികയും അവരെ അവര്‍ക്കുതന്നെ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം; അല്ലാഹു ചോദിച്ചു : ഞാന്‍ നിങ്ങളുടെ നാഥനല്ലേ ? ....
11:61 - സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സാലിഹിനെ അയച്ചു. അദ്ദേഹം ഉപദേശിച്ചു : എന്റെ സമുദായമേ നിങ്ങള്‍ അല്ലാഹുവിനെ വണങ്ങുക.... ....ഭൂമിയില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചതും അതില്‍ നിങ്ങളെ നിവസിപ്പിച്ചതും അവനാണ്...
13:8 - ഓരോ പെണ്ണും ചുമക്കുന്ന ശിശുവിനെക്കുറിച്ച് അല്ലാഹു അറിയുന്നു, ഏത് ഗര്‍ഭപാത്രം ആഗിരണം ചെയ്യുന്നു, ഏതില്‍ വളരുന്നു...15:26 - മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണുകൊണ്ടുതന്നെയാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്
15:28 - മലക്കുകളോട് നിന്റെ നാഥന്‍ പറഞ്ഞ സന്ദര്‍ഭം: മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണു കൊണ്ട് ഞാന്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു. [ ഇവിടെ 'മണ്‍പാത്രം നിര്‍മ്മിക്കുന്നവന്റെ കറുത്ത കളിമണ്ണുകൊണ്ട് മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു' എന്നൊരു പാഠഭേദവും ചില വ്യാഖ്യാനങ്ങളില്‍ കാണാം - രണ്ടായാലും നിര്‍മ്മാണ വസ്തു കളിമണ്ണ് തന്നെ]
15:33 - ഇബിലീസ് പറഞ്ഞു : കറുത്ത കളിമണ്ണുകൊണ്ടു നീ സൃഷ്ടിച്ച മനുഷ്യനെ നമിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല.
16:4 - മനുഷ്യനെ ഒരു തുള്ളിയില്‍ നിന്നാണ് അവന്‍ സൃഷ്ടിച്ചിരിക്കുന്നത്... [ ഇവിടെ 'തുള്ളി' എന്ന വാക്കിനെ രേതസ്സ് അഥവാ semen എന്ന് ചില ഇംഗ്ലീഷ് പരിഭാഷകളില്‍ മാറ്റിയിട്ടുണ്ട്. ചില മലയാള പരിഭാഷകളില്‍ 'ഇന്ദ്രിയത്തിന്റെ തുള്ളി' എന്നും കാണാം]
22:5 - മനുഷ്യരേ..നിങ്ങള്‍ ചിന്തിക്കുക: നിങ്ങളെ നാം മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് തുള്ളിയില്‍ നിന്നും, പിന്നീട് ഒട്ടിച്ചേര്‍ന്ന വസ്തുവില്‍ നിന്ന്. അനന്തരം രൂപമുള്ളതും അല്ലാത്തതുമായ ചവച്ച മാംസപിണ്ഡത്തില്‍ നിന്ന്. നാം നിങ്ങള്‍ക്കു വ്യക്തമാക്കിത്തരികയാണ് - നാമുദ്ദേശിക്കുന്നവരെ ഗര്‍ഭപാത്രങ്ങളില്‍ നിശ്ചിതസമയം വരെ താമസിപ്പിക്കും, അതിനുശേഷം നിങ്ങളെ ശിശുവായി പുറത്തെത്തിക്കും. പിന്നീടു നിങ്ങള്‍ പൂര്‍ണ്ണ ശക്തി പ്രാപിക്കും....[ ഇവിടെയും "തുള്ളി" എന്ന വാക്കിനെ രേതസ്സ്, പുരുഷബീജം എന്നൊക്കെ ചില വ്യാഖ്യാതാക്കള്‍ മാറ്റുന്നു. "ഗര്‍ഭപാത്രത്തില്‍ നിശ്ചിത സമയം വരെ താമസിപ്പിക്കും" എന്നുള്ളത് "നിശ്ചിതഘട്ടം വരെ" എന്നു മാറ്റിയിട്ട് "ഘട്ടം" എന്നതുകൊണ്ട് embryonic stage ആണുദ്ദേശിക്കുന്നതെന്നു വാദിക്കുന്ന പുസ്തകങ്ങളും കണ്ടിട്ടുണ്ട്]
23:12 - നനഞ്ഞ മണ്ണില്‍ നിന്നും ആണ് മനുഷ്യനെ നാം സൃഷ്ടിച്ചത്. [ നനഞ്ഞ മണ്ണ് എന്നതിനു പകരം 'കളിമണ്‍ സത്ത്' എന്നും പ്രയോഗിച്ചു കാണുന്നു]
23:13 - പിന്നീട് നാമതിനെ ഒരു വിത്തു തുള്ളിയാക്കി ഭദ്രമായൊരിടത്ത് (ഗര്‍ഭത്തില്‍) നിക്ഷേപിച്ചു.
23:14 - പിന്നീട് വിത്തു തുള്ളിയെ ഒട്ടി ചേര്‍ന്നിരിക്കുന്ന (രക്ത) കട്ടയായും, ഒട്ടിചേര്‍ന്നിരിക്കുന്നതിനെ മാംസപിണ്ഡമായും മാംസപിണ്ടത്തെ എല്ലുകളായും രൂപാന്തരപ്പെടുത്തി. അനന്തരം എല്ലുകളെ നാം മാംസം കൊണ്ടു പൊതിഞ്ഞു. എന്നിട്ട് കേവലം വ്യത്യസ്തമായ മറ്റൊരു സൃഷ്ടിയാക്കി വളര്‍ത്തിക്കൊണ്ടുവന്നു....[ മേല്‍ക്കൊടുത്ത 12 മുതല്‍ 14 വരെയുള്ള വരികളില്‍ നേരത്തേ പറഞ്ഞ നുത്ഫ, അലഖ , മുദ്ഘ,ആദാം എന്നീ വാക്കുകള്‍ ആണ് യഥാക്രമം "വിത്തു തുള്ളി(ശുക്ല ജലം), ഒട്ടിപ്പിടിക്കുന്ന വസ്തു/രക്തക്കട്ട, മാംസപിണ്ഡം, അസ്ഥി എന്നീ അര്‍ത്ഥങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളത്. ഒരു പക്ഷേ ഖുര്‍ ആനില്‍ ഭ്രൂണശാസ്ത്ര വസ്തുതകളുണ്ട് എന്നു കാണിക്കാന്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെടുന്ന വരികളും ഇതാകാം]
25:54 - ജലത്തില്‍ നിന്നും മനുഷ്യരെ സൃഷ്ടിച്ചവന്‍ അവനത്രെ. എന്നിട്ട് അവര്‍ക്കിടയില്‍ രക്തബന്ധവും വിവാഹ ബന്ധവും അവന്‍ സ്ഥാപിച്ചു....30:20 - അവന്‍ നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന മനുഷ്യരായി മാറിയിരിക്കുനു...
32: 7 - ..മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍ നിന്നും ആരംഭിച്ചു...

32: 8 - പിന്നീട് മനുഷ്യസന്താനങ്ങളെ നിന്ദ്യമായ ഒരു വെള്ളത്തില്‍ നിന്നും അവന്‍ സൃഷ്ടിച്ചു...
32: 9 - അനന്തരം അവനെ ഉചിതമായ നിലയ്ക്കു രൂപപ്പെടുത്തി. തന്റെ ആത്മാവില്‍ നിന്നും അതില്‍ ഊതി. നിങ്ങള്‍ക്കവന്‍ കണ്ണുകളും കാതുകളും നല്‍കി...
35:11 - അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് ഒരു ചെറിയ തുള്ളിയില്‍ (ഇന്ദ്രിയ ജലത്തില്‍) നിന്ന്. അനന്തരം അവന്‍ നിങ്ങളെ ഇണകളാക്കി സംഘടിപ്പിച്ചു...
38: 71, 72 - നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞു: ഞാന്‍ കളിമണ്ണില്‍ നിന്നു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.....അങ്ങനെ അവന്റെ രൂപവും ഘടനയും പൂര്‍ത്തിയാക്കി. എന്റെ ആത്മാവില്‍ നിന്നു ഒരംശം അതില്‍ ഊതിക്കഴിഞ്ഞാല്‍ നിങ്ങളെല്ലാം അവനെ സാഷ്ടാംഗം പ്രണമിച്ചുകോള്‍ക
39: 6 - നിങ്ങളെ ഒരൊറ്റ ജീവനില്‍ നിന്നാണ് അവന്‍ സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് അതില്‍ നിന്നു തന്നെ അതിന്റെ ഇണയേയും സൃഷ്ടിച്ചു. നിങ്ങള്‍ക്കായി നാല്‍ക്കാലികളില്‍ നിന്ന് എട്ടുതരം ഇണകളെ സൃഷ്ടിച്ചു. നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ വച്ച് ഒരു സൃഷ്ടിപ്പിനു ശേഷം മറ്റൊരു സൃഷ്ടിപ്പ് എന്ന പ്രകാരം മൂന്നു ഇരുട്ടറകളില്‍ വച്ച് അതു നിര്‍വ്വഹിച്ചു... [ ഇതില്‍ "മൂന്നു ഇരുട്ടറകള്‍" എന്നതിനെ ഇപ്പോള്‍ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് ഭ്രൂണത്തിന്റെ പുറത്തുള്ള amnion, chorion, allantoic sac എന്നീ ആവരണങ്ങളാണ് ഖുര്‍ ആനില്‍ ഉദ്ദേശിച്ചിരിക്കുനത് എന്നുവരെ വാദിക്കുന്നവരുണ്ട്.]

46:15 - ...മാതാവ് വൈഷമ്യത്തോടെയാണ് അവനെ ഗര്‍ഭം ധരിച്ചത്. പ്രസവിച്ചതും വൈഷമ്യത്തോടെതന്നെ. അവനെ ഗര്‍ഭം ധരിച്ചതും മുലകുടി അവസാനിപ്പിച്ചതും മുപ്പതുമാസം കൊണ്ടാണ്...[2-ആം അധ്യായത്തില്‍ കുട്ടികളെ രണ്ടു വര്‍ഷം മുലയൂട്ടണം എന്ന് പറയുന്നുണ്ട് . ഇവിടെ ഗര്‍ഭ കാലവും മുലയൂട്ടല്‍ കാലവും ചേര്‍ത്ത് 30 മാസം എന്നും പറയുന്നു ]
53:45, 46 - സ്ത്രീ,പുരുഷന്‍ എന്നീ ഇണകളെ സൃഷ്ടിച്ചതും അവന്‍ തന്നെ; സ്ഖലിക്കുന്ന (തെറിച്ചു വീഴുന്ന) തുള്ളിയില്‍ നിന്ന്..[ ഇവിടെ സ്ഖലനത്തിന്റെ ഫലമായി വീഴുന്ന ശുക്ലത്തെയാണ് അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞിരിക്കുന്നത് എന്നു കാണാം]
56:58,59 - സ്ഖലിക്കുന്ന അതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളാണോ അതല്ല നാമാണോ അതിനെ സൃഷ്ടിച്ചത് ?['സ്ഖലിക്കുന്ന അത്' എന്നതുകൊണ്ട് ലിംഗം എന്നോ ശുക്ലം എന്നോ വിവക്ഷയാകാം]
75:37 - മുന്നോട്ട് തെറിച്ചു വീഴുന്ന (സ്ഖലിക്കുന്ന) ഒരു തുള്ളിയായിരുന്നില്ലേ അവന്‍ ?
75: 38 - പിന്നീടത് ഒട്ടിപ്പിടിക്കുന്ന ഒരു വ്സതു(രക്ത കട്ട) ആയി തീര്‍ന്നു. എന്നിട്ട് (ദൈവം അതിനെ) രൂപമുള്ളതാക്കിത്തീര്‍ത്തു.
86:6,7 : തെറിക്കുന്ന വെള്ളം കൊണ്ട് (മനുഷ്യനെ) സൃഷ്ടിച്ചു...നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നു പുറത്തേക്കു വരുന്ന വെള്ളം കൊണ്ട്.[ ഇത് ഒരു പാട് വ്യാഖ്യാന സര്‍ക്കസുകള്‍ക്ക് കാരണമായ വരികളാണ്. നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നും വരുന്ന വെള്ളത്തെ "ശുക്ല ജലം" എന്ന് പറഞ്ഞു വ്യാഖ്യാനിക്കാനാവില്ലല്ലോ, അപ്പോള്‍ ചില അതിബുദ്ധിമാന്മാര്‍ മറ്റൊരു വ്യാഖ്യാനം കണ്ടെത്തി: വാരിയെല്ലിനോട് ചേര്‍ന്നല്ലെങ്കിലും, നട്ടെല്ലിനടുത്തായിട്ടാണ് ഭ്രൂണാവസ്ഥയില്‍ ആദ്യം പുരുഷന്റെ വൃഷണങ്ങളും (testicles) സ്ത്രീകളിലെ അണ്ഡാശയവും (ovaries) രൂപപ്പെടുക. അതു പിന്നെ ഗര്‍ഭത്തിലിരികവെ തന്നെ രൂപം പ്രാപിച്ച് കുഞ്ഞുവലരുന്നതിനനുസരിച്ച് താഴേക്കു വളര്‍ന്ന് വേര്‍പെട്ട് സ്വതന്ത്രാവയവങ്ങളാകുന്നത്. ഈ ഘട്ടത്തെയാണ് ഖുര്‍ ആനില്‍ മേല്‍ വരികളില്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നായിരുന്നു പുതിയ വ്യാഖ്യാന ട്രപ്പീസുകളി!]ഒറിജിനല്‍ അറബി ഭാഷയിലെ ചില സുപ്രധാന വാക്കുകളെ എടുത്ത് വിഘടിച്ചും വ്യാഖ്യാനിച്ചും ചിലപ്പോഴൊക്കെ അതിവായന നടത്തിയുമാണ് ഭ്രൂണശാസ്ത്രത്തിലെ വസ്തുതകള്‍ ഖുര്‍ ആനില്‍ ഉണ്ടെന്നു വരുത്തി തീര്‍ത്തിരിക്കുന്നത് എന്നു കാണാം. ഇത്തരത്തിലുള്ള ചില "വിവാദ" പദങ്ങള്‍ നമുക്കൊന്നു നോക്കാം: (i) "അലഖ" എന്ന വാക്കാണ് ഒന്നാമത്തെ key point. അലഖ എന്ന അറബി വാക്കിനു (ഏകവചനത്തിലുപയോഗിക്കുമ്പോള്‍) പല കാലത്ത് പല സ്ഥലങ്ങളിലായി ഖുര്‍ ആന്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ നല്‍കിയിരിക്കുന്ന അര്‍ഥങ്ങള്‍ നോക്കൂ:- ഒട്ടിപ്പിടിക്കുന്ന വസ്തു- രക്തക്കട്ട- അട്ടയെപ്പോലെ ഒട്ടുന്ന രക്തക്കട്ട- അട്ട (കുളയട്ട അഥവാ leech)ഇതില്‍ "രക്തക്കട്ട" എന്ന അര്‍ത്ഥമുപയോഗിച്ചാണ് അറബ്യേതര ഖുര്‍ ആനിക വ്യാഖ്യാനങ്ങളധികവും പില്‍ക്കാലത്ത് പ്രചരിച്ചിട്ടുള്ളത്.ക്രിയാനാമരൂപത്തില്‍ പ്രയോഗിക്കപ്പെടുന്ന "അലിഖ" എന്ന സദൃശപദത്തിനാകട്ടെ "തൂങ്ങിക്കിടക്കുക", "ഒട്ടിക്കിടക്കുക" എന്നൊക്കെയാണര്‍ത്ഥം. 'അലിഖ'യും 'അലഖ'യുമൊക്കെ ശാസ്ത്രവിദ്യാഭ്യാസമുള്ള തര്‍ജ്ജമക്കാരുടെ കൈയ്യിലെത്തിയപ്പോള്‍ വ്യാഖ്യാനം അപ്പടി മാറി - രക്തക്കട്ടയെന്നും അട്ടയെപ്പോലെ ഒട്ടിയ വസ്തുവെന്നുമൊക്കെയുള്ള അര്‍ത്ഥം മാറ്റി പലരും ശുക്ലകോശമെന്നും (spermatozoa) സിക്താണ്ഡം അഥവാ zygote എന്നും എന്തിന്, ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിന്നും പോഷണം സ്വീകരിക്കുന്ന മറുപിള്ള (placenta) ആണ് അത് എന്നു വരെ വ്യാഖ്യാനം തുടങ്ങി. ഇതൊരു ഭാഷാ സര്‍ക്കസ് മാത്രമാണ്. "ഭൂഗോളം" എന്ന പദം വേദങ്ങളിലുണ്ടെന്നും അതിനാല്‍ വേദങ്ങളെഴുതപ്പെട്ട (സുമാര്‍ 5000 ബി.സി) കാലത്തേ ഭാരതത്തിലെ മുനിമാര്‍ക്ക് ഭൂമി ഉരുണ്ടതാണെന്ന് അറിയാമായിരുന്നു എന്നും വ്യാഖ്യാനിച്ചു വാദിക്കുമ്പോലെയെ ഉള്ളൂ.(ii) 'നുത്ഫ' എന്ന വാക്കിനു തുള്ളി എന്ന് അര്‍ത്ഥം സാമാന്യമായുപയോഗിക്കുന്നുവെങ്കിലും സന്ദര്‍ഭാനുസരണം അത് "ശുക്ലം" അഥവാ "രേതസ്സ്" എന്ന അര്‍ത്ഥം കൈകൊള്ളുന്നു. "തെറിച്ചു വീണ തുള്ളി"എന്നും "ഇന്ദ്രിയ രസം" എന്നുമൊക്കെ പലയിടത്തും വ്യാഖ്യാനങ്ങളുണ്ട്.മലയാളത്തിലെ ചില ഖുര്‍ ആന്‍ പതിപ്പുകളില്‍ "ഇന്ദ്രിയ ബിന്ദു" എന്ന പദം ഉപയോഗിച്ചിരിക്കുന്നു .(സി.എന്‍ അഹമ്മദ് മൌലവി ഉപദേശകനായുള്ള ഡി.സി ബുക്സിന്റെ ഖുര്‍ ആനില്‍ അടക്കം)(iii) ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണത്തിനെ കുറിക്കാന്‍ ഖുര്‍ ആനില്‍ ഉപയോഗിച്ചിരിക്കുന്നു എന്നു പറയപ്പെടുന്ന മറ്റൊരു വാക്ക് "മുദ്ഘ" ആണ്. മാംസപിണ്ഡം എന്നോ മാംസക്കഷ്ണമെന്നോ അര്‍ത്ഥം പറയാവുന്ന ഈ വാക്കിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് (ഭ്രൂണശാസ്ത്ര പ്രഫസര്‍ ആയ കീത്.എല്‍.മൂര്‍ ഉള്‍പ്പടെ) ഭ്രൂണത്തിന്റെ 23-ആം ദിവസത്തെ വളര്‍ച്ചാ ഘട്ടമായി മാറ്റിയിരിക്കുന്നു! ചവച്ചു തുപ്പിയ മാംസക്കഷ്ണം, അരഞ്ഞ മാംസം എന്നിങ്ങനെയുള്ള അര്‍ത്ഥം വരുന്ന പദത്തെ എടുത്ത് പ്രൊഫസര്‍ കീത്.എല്‍.മൂര്‍ ഭ്രൂണത്തിലെ മാംസപേശികള്‍ ഉരുത്തിരിയുന്നതിനു തൊട്ടുമുന്‍പുള്ള somites ഉണ്ടാകുന്ന ഘട്ടമായി വ്യാഖ്യാനിക്കുന്നു.

മേല്‍പ്പരാമര്‍ശിച്ച ഖുര്ാനിക ആയത്തുകള്‍ അതിവായനകളും വ്യാഖ്യാനങ്ങളും ഒഴിവാക്കി വസ്തുനിഷ്ഠമായി പരിശോധിക്കുന്ന ശാസ്ത്രകാരനു ഒരുകാര്യം വേഗം ബോധ്യപ്പെടും - കുട്ടിയുടെ ഗര്‍ഭാവസ്ഥകളെക്കുറിച്ച് ഖുര്‍ ആനിലെ ഈ പരികല്പനകളത്രയും പ്രവാചകന്‍ മുഹമ്മദിന്റെ കാലത്തിനും എത്രയോ മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന പ്രാചീന സങ്കല്പങ്ങളാണ് എന്ന്. ക്രിസ്തുവിനും 400-ഓളം കൊല്ലം മുന്‍പ് ഹിപ്പോക്രാറ്റസ്,അരിസ്റ്റോട്ടില്‍,ചരകന്‍,കശ്യപന്‍, സുശ്രുതന്‍, അഗ്നിവേശന്‍, ഭരദ്വാജന്‍ തുടങ്ങിയവരും, ക്രിസ്തുവിനു ശേഷമുള്ള ആദ്യനൂറ്റാണ്ടുകളില്‍ ആത്രേയന്‍, ഗാലെന്‍(തുര്‍ക്കി) തുടങ്ങിയ ആദ്യകാല വൈദ്യന്മാരും വൈജ്ഞാനികരും പുരുഷന്റെ രേതസ്സും സ്ത്രീയുടെ രക്തവും ചേരുമ്പോഴാണ് ശിശുവുണ്ടാകുന്നതെന്നു പറഞ്ഞുവച്ചിട്ടും പഠിപ്പിച്ചുപോന്നിട്ടുമുണ്ട്. മേല്‍പ്പറഞ്ഞവരില്‍ ചിലര്‍ കുട്ടിയെ നിര്‍മ്മിക്കുന്നതില്‍ സ്ത്രീയുടെ പങ്ക് ആര്‍ത്തവരക്തമാണ് എന്ന് വാദിച്ചിട്ടുണ്ട്. (ഉദാ: അരിസ്റ്റോട്ടില്‍, ചരകന്‍, അത്രേയന്‍, ഗാലെന്‍). ഈ പ്രാചീനവിജ്ഞാനം ആധുനിക കാഴ്ചപ്പാടില്‍ ഏതാണ്ട് 95% തെറ്റാണെങ്കിലും ബാക്കിയുള്ള 5% ത്തില്‍ പിടിച്ച് (ചില ആയുര്‍വേദക്കാരടക്കം) പല മതവാദികളും താന്താങ്ങളുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന സംഗതികള്‍ ഏതുവിധേനെയും വ്യാഖ്യാനിച്ചു "ശരിപ്പെടുത്തുന്ന"തായിട്ടാണ് ഇന്നു കാണുന്നത്.ശരീരത്തിലെ സമസ്ത സ്രവങ്ങളില്‍ നിന്നും ഊറിക്കൂടിയ സത്തയാണ് ശുക്ലം എന്ന കാഴ്ചപ്പാട് (ബി.സി 400)ഹിപ്പോക്രാറ്റസിന്റെ കാലത്തേ ഉണ്ടായിരുന്നു. ഹിപ്പോക്രാറ്റസിന്റെ തന്നെ ലഭ്യമായ കുറിപ്പുകളില്‍ ഈ സത്ത വൃക്കയിലൂടെ വൃഷണങ്ങളില്‍ എത്തി അവിടെ നിന്നും ലിംഗം വഴി പുറത്തുവരുന്നു എന്ന് പറഞ്ഞിട്ടുമുണ്ട്. ഖുര്‍ ആന്‍ ആവിര്‍ഭവിക്കുന്നത് ഹിപ്പോക്രാറ്റസിന്നും ഏതാണ്ട് 1000 വര്‍ഷങ്ങള്‍ക്കു ശേഷമാണെന്ന് ഓര്‍ത്താല്‍ "...നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നു പുറത്തേക്കു വരുന്ന വെള്ളം കൊണ്ട് (മനുഷ്യനെ) സൃഷ്ടിച്ചു " എന്ന ഖുര്‍ ആനിക വാക്യത്തിന്റെ ചരിത്രപരമായ ദിശ മനസിലാകും. ഒപ്പം, അന്നത്തെ കാലത്തെ ശരീരശാസ്ത്ര വിജ്ഞാനം അറിയാവുന്നവരുടെ അഭിപ്രായങ്ങള്‍ ഖുര്‍ ആന്‍ പോലുള്ള ഗ്രന്ഥങ്ങളിലെ വചനങ്ങളില്‍ നിഴലിക്കുന്നു എന്ന ചരിത്രവസ്തുതയും ഉണ്ട്. (ഖുര്‍ ആന്‍ പരിപൂര്‍ണ്ണവും, മനുഷ്യ ഇടപെടലില്‍ നിന്നു മുക്തവുമാണെന്ന വിശ്വാസികളുടെ അവകാശവാദം ഏതായാലും ശാസ്ത്രവൈജ്ഞാനികന് പ്രശ്നമല്ല :)
2. ആധുനിക ജനറ്റിക്സിന്റെ തത്വങ്ങളെ ഖുര്‍ ആന്‍ ശരിവയ്ക്കുന്നുവെന്നു പറയുന്ന അതേ ശ്വാസത്തില്‍ തന്നെ പരിണാമ നിയമങ്ങളെ എങ്ങനെ താങ്കള്‍ക്ക് എതിര്‍ക്കാന്‍ കഴിയും ശരീഖ് ജീ ? പരിണാമ നിയമങ്ങളുടെ ഉപജ്ഞാതാവ് ഏതോ കുത്സിത ശ്രമത്തിന്റെ ഭാഗമായി ദൈവനിഷേധത്തിനുവേണ്ടി ചമച്ചതാണ് പരിണാമസിദ്ധാന്തം എന്ന താങ്കളുടെ ആരോപണം അവിടെ നില്‍ക്കട്ടെ, ജനിതക തത്വങ്ങളുടെ പ്രായോഗിക രൂപം പരിണാമസിദ്ധാന്തതത്വങ്ങളിലും പരിണാമസിദ്ധാന്തത്തിന്റെ ഹൃദയഭാഗത്ത് ജനിതക തത്വങ്ങളും എന്ന നിലയ്ക്കുള്ള ഒരു പാരസ്പര്യം ഇന്ന് നിലനില്‍ക്കുന്നുണ്ട്. (വിശ്വനാഥന്‍ എന്ന ബ്ലോഗ്ഗര്‍ മുകളില്‍ ചൂണ്ടിക്കാണിച്ചപോലെ). ആ പാരസ്പര്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒട്ടനവധി ഗണിത പദ്ധതികളും നിരീക്ഷണങ്ങളും കൃത്യവുമാണ് എന്നിരിക്കെ ഒന്ന് ശരിയും മറ്റേത് തെറ്റും എന്നു പറയാനാവില്ലല്ലോ. പരിണാമ സിദ്ധാന്തത്തെ ഹെയ്ക്കലിന്റെയൊക്കെ ഉപപത്തികളുദ്ധരിച്ച് താങ്കള്‍ എതിര്‍ക്കുന്നത് ആ സിദ്ധാന്തത്തെ ആഴത്തിലറിയാതെയാണ് എന്നു മറ്റൊരു പോസ്റ്റിനുള്ള കമന്റില്‍ താങ്കളെ ഓര്‍മ്മിപ്പിച്ചിരുന്നു.
3. പിന്നെ, ഡാര്‍വിന്‍ എന്തുപറഞ്ഞു, ഐന്‍സ്റ്റീന്‍ എന്തുപറഞ്ഞു, ഷ്രോഡിഞര്‍ എന്തുപറഞ്ഞു എന്നൊന്നും നോക്കിയല്ല അവര്‍ പ്രവര്‍ത്തിചതും സംഭാവനകള്‍ നല്‍കിയതുമായ ശാസ്ത്രമേഖലകളുടെ സാംഗത്യത്തെ ചോദ്യം ചെയ്യേണ്ടത്. ശാസ്ത്രം വ്യക്തിനിഷ്ഠമായ അനുഭവങ്ങളുടേയോ വികാരവിചാരങ്ങളുടേയോ സാമാന്യവല്‍ക്കരണമല്ല. ഒരു ഉദാഹരണം പറയാം: ഫോട്ടോ ഇലക്ട്രിക് ഇഫക്ടിന് ഐന്‍സ്റ്റൈന്‍ നല്‍കിയ വിശകലനം പിന്നീട് ആധുനിക ക്വാണ്ടം ഫിസിക്സിന്റെ അടിസ്ഥാന ശിലകളിലൊന്നായി മാറിയെന്ന ചരിത്രം പ്രസിദ്ധം. എന്നാല്‍ അതേ ഐന്‍സ്റ്റൈന്‍ തന്റെ ബൌദ്ധിക ജീവിതത്തിന്റെ അവസാനകാലമത്രയും ക്വാണ്ടം ഫിസിക്സിന്റെ മറ്റൊരു അടിസ്ഥാന ശിലയായ 'ഹൈസന്‍ബെര്‍ഗ് അനിശ്ചിതത്വ' നിയമത്തെ നിരന്തരമായി ആക്രമിക്കുകയും ക്വാണ്ടം ഭൌതികതത്വങ്ങള്‍ അപൂര്‍ണ്ണമാണെന്ന് വാദിക്കുകയും ചെയ്തിരുന്നു എന്നത് ഓര്‍ക്കുക. പ്രപഞ്ചം സ്ഥായിയും അനന്തവുമാണെന്നു വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദെഹത്തിന് പ്രപഞ്ചം വികസിക്കുകയാണെന്ന ഹബിളിന്റെ നിരീക്ഷണം ഒരു വലിയ തിരിചടികൂടിയായിരുന്നു.ഇതേ ഐന്‍സ്റ്റൈന്‍ ആണ്, മാക്സ് വെല്ലിന്റെ സമീകരണങ്ങളിലെ പ്രകാശപ്രവേഗത്തെ ഒരു സ്ഥിരാങ്കമായി എടുക്കാന്‍ മറ്റുപല പ്രശസ്തരും ധൈര്യം കാട്ടാതിരുന്നപ്പോള്‍, ആ സാഹസത്തിനു മുതിര്‍ന്നതും ഒടുവില്‍ സ്പെഷ്യല്‍ റിലേറ്റിവിറ്റി എന്ന തന്റെ അതുല്യസംഭാവനയുമായി ഉയര്‍ന്നതും എന്നോര്‍ക്കണം! അപ്പോള്‍ അങ്ങനെയാണ് കഥ - ശാസ്ത്രജ്ഞന്റെയോ ശാസ്ത്രവ്യാഖ്യാതാവിന്റെയോ വ്യക്തിപരമായ കമന്റുകളും വികാരാധിഷ്ഠിത വാദങ്ങളും എടുത്ത് ശാസ്ത്രത്തിന്റെ തത്വങ്ങള്‍ക്ക് മേല്‍ ചാര്‍ത്തരുത്. അത്തരത്തില്‍ ശാസ്ത്രശാഖകളെ discredit ചെയ്യാനാവില്ല ; ഉസാമ ബിന്‍ ലാദന്‍ ചെറ്റത്തരം കാണിക്കുന്നതിന്റെ പേരില്‍ ഇസ്ലാം മുഴുവന്‍ തീവ്രവാദമാണ് എന്നു അടചു പറയുമ്പോലെയിരിക്കുമത് :)
4. പിന്നെ, ഐന്‍സ്റ്റൈന്‍ ഈശ്വരവിശ്വാസിയാണെന്ന് കാണിക്കാന്‍ ശരീഖ് ജീ ഉദ്ധരിച്ച വാചകങ്ങള്‍ പോലെ ഒട്ടനവധി വാക്യങ്ങള്‍ ഐന്‍സ്റ്റൈന്റെ തന്നെ ideas and opinions എന്ന ലേഖന സമാഹാരത്തിലുണ്ട്. "God does not play dice" എന്നത് അദ്ദേഹത്തിന്റെ ക്വാണ്ടം ഭൌതിക വിമര്‍ശനവുമായി ബന്ധപ്പെട്ട് കേട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ വാചകമാണ്. "I want to know the mind of god" എന്നതിലെ ഗോഡ് ഒരു മെറ്റഫര്‍ ആണ് - ആലങ്കാരിക പ്രയോകം. ജന്മം കൊണ്ടു ജൂതനെങ്കിലും തന്റെ ശാസ്ത്രജീവിതകാലത്തൊന്നും ഒരു ജൂതമതാനുയായിയോ യഹോവാ വിശ്വാസിയോ ആയി അദ്ദേഹം അറിയപ്പെട്ടിരുന്നില്ല എന്നോര്‍ക്കണം. ദൈവത്തിന്റെ മനസറിയുക എന്നതില്‍ അദ്ദേഹം പ്രകൃതിയുടെ നിയമങ്ങള്‍ എന്താണെന്നും പ്രപഞ്ചത്തെ സ്വയം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫിസിക്കല്‍ പ്രിന്‍സിപ്പിളുകള്‍ എന്താണെന്ന് അറിയണമെന്നുമാണ് ഉദ്ദേശിച്ചത് എന്ന് ആ വാചകങ്ങളുടെ സന്ദര്‍ഭം കൂടി അറിയുമ്പോള്‍ മനസിലാകും.
5. പിന്നെ, ശാസ്ത്രം ദൈവത്തെ നിഷേധിക്കുന്ന ഒന്നാണെന്ന് കരുതാമെങ്കില് ആ ദൈവ നിഷേധത്തിന്റെ ഉത്തുംഗത്തില്‍ നില്‍ക്കുന്നത് റിലേറ്റിവിറ്റിയാണെന്ന് ഞാന്‍ പറയും. കാരണം അതിന്റെ ഗണിതോല്‍പ്പന്നമാണ് പ്രപഞ്ചോല്‍ഭവ സിദ്ധാന്തം. താരാപഥങ്ങളും താരസമൂഹങ്ങളും മുതല്‍ ഉപാണുലോകത്തെ കണികകള്‍ വരെയടങ്ങുന്ന പ്രപഞ്ചം ഒരു പ്രപഞ്ചബാഹ്യമായ ശക്തിയുടെയും ഇടപെടലുകളില്ലാതെ ഉരുത്തിരിയുകയും,സ്വയം പൂര്‍ണ്ണമായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് വിശകലനം ചെയ്യുന്ന പ്രപഞ്ചോല്‍ഭവസിദ്ധാന്തം ഇതുവരെയുള്ള നിരീക്ഷണങ്ങളെയൊക്കെ യുക്തിസഹമായി വിശദീകരിക്കുന്നുണ്ട്. അതിന്റെ ഗംഭീരമായ വ്യാപ്തിയും പുതിയ അര്‍ത്ഥങ്ങളുമൊക്കെ ശാസ്ത്രം കൂടുതല്‍ മനസിലാക്കിക്കൊണ്ടിരിക്കുന്നു.ഡാര്‍വീനിയനും നിയൊ-ഡാര്‍വീനിയനുമായ പരിണാ‍മ തത്വങ്ങള്‍ പ്രപഞ്ചത്തിലെ കടുകുമണിയായ ഭൂമിയിലെ അതിലും കടുകുപ്രായമായ ജൈവലോകത്തിന്റെ ഉരുത്തിരിയലിനെ മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ. Macro level ചിത്രം മെനയുന്നത് കോസ്മോളജിയും ഭൌതികശാസ്ത്രവും ചേര്‍ന്നാണ് എന്നോര്‍ക്കണം. ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ മതഗ്രന്ഥങ്ങളില്‍ selective interpretation നടത്തി തേടുമ്പോള്‍ ഇതും കൂടി ഓര്‍ക്കുക : ആറ്റത്തിന്റെ ശാസ്ത്ര വിശദീകരണം മാത്രമായി അംഗീകരിക്കുകയും പ്രപഞ്ചബാഹ്യമായ ദൈവീകമായ ഒരു ശക്തിയാണ് പ്രപഞ്ചസൃഷ്ടിനടത്തി എന്നു ‘വിശ്വസിക്കുകയും’ ചെയ്യുന്നത് ഒത്തുപോകില്ല. ഉദാഹരണത്തിനു ന്യൂട്ടോണിയന്‍ മെക്കാനിക്സ് മുഴുവനും തെറ്റാണെന്ന് സ്ഥാപിച്ചുകൊണ്ടല്ല ആപേക്ഷികതാ മെക്കാനിക്സ് വന്നത്. ആദ്യത്തേതിന്റെ പ്രാപഞ്ചികമായ ഒരു തലത്തിലെ extrapolation ആ‍ണ് രണ്ടാമത്തേത്. ഉപാണുതലത്തിലെ കണികകളുടെ ചലനങ്ങളില്‍ പോലും ന്യൂട്ടോണിയന്‍ മെക്കാനിക്കല്‍ നിയമങ്ങള്‍ അപ്ലൈ ചെയ്യപ്പെടുന്നുണ്ട് എന്നോര്‍ക്കണം.

ശാസ്ത്രത്തില്‍ അങ്ങനെ ദ്വീപുകളായല്ല പ്രതിഭാസങ്ങളും നിയമങ്ങളും നില്‍ക്കുന്നത്. എല്ലാ കണ്ടെത്തലുകള്‍ക്കും നിയമങ്ങള്‍ക്കും നൈരന്തര്യമുണ്ട്. മൈക്രോ ലെവലില്‍ നിന്ന് മാക്രോ ലെവലിലേക്കുള്ള ഒരു നൈരന്തര്യമാണ് അത്. Modern synthesis-ല്‍ അതിലേതെങ്കിലുമൊന്നിനെയെടുത്ത് ഒറ്റപ്പെടുത്തി വിശദീകരിക്കാനുമാവില്ല. പിന്നെ, ഇതൊന്നുമെഴുതിയത് ഏതെങ്കിലും വിശ്വാസരീതി തെറ്റാണെന്നോ മറ്റൊന്ന് ശരിയാണെന്നോ സ്ഥാപിക്കാനല്ല. മതങ്ങള്‍ക്ക് സാമൂഹിക/സാംസ്കാരിക ജീവിതത്തിലുള്ള സ്ഥാനത്തെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഇത്രയും പറഞ്ഞത്

4 comments:

ea jabbar said...

ഭ്രൂണ ശാസ്ത്രം ഇസ്ലാമിസ്റ്റുകളുടെ പ്രധാന നംബറുകളില്‍ ഒന്നാണ്.
അതിന്റെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും കണ്ടില്ലെന്നു നടിച്ച് മുന്നേറുകയാണു വ്യാഖ്യാന സര്‍ക്കസ് വീരന്മാര്‍!

ea jabbar said...

ഇടക്കെട്ടിന്റെ ദൈവീകത!! പുതിയ പോസ്റ്റ്..

ea jabbar said...

ഫാസില്‍ ! താങ്കളുടെ മറുവാദങ്ങള്‍ ശ്രദ്ധിച്ചു. ഇവിടെ അതെല്ലാം കൂടി കമന്റായി നല്‍കുന്നത് അസൌകര്യമാകുമെന്നതിനാലാണ് ഒഴിവാക്കിയത്.
താങ്കളുടെ ശ്രമത്തിന് ഭാവുകങ്ങള്‍ !
മറുപടി താമസിയാതെ നല്‍കാന്‍ ശ്രമിക്കാം.

ചെകുത്താന്‍ said...

@Fazil നിന്നെ പോലെ ബുദ്ധിപരമായി ചിന്തിക്കുന്നവരെയാണ് നാടിന് ആവശ്യം ..... നാണമില്ലേ !! @ea jabbar എത്രയൊക്കെ മറുപടിനല്‍ക്കിയാലും ഇവനൊന്നും നന്നാവില്ല മാഷേ .