കുര്‍ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

Friday, March 13, 2009

വെളിപാടുകളും വിശ്വാസവും ;മനശ്ശാസ്ത്രപരമായ ഒരന്യേഷണം.

വെളിച്ചപ്പാടുകളും വെളിപാടുകളും

എന്റെ വീടിനടുത്തുള്ള പുലയക്കോളനിയില്‍ എല്ലാ വര്‍ഷവും മുത്തപ്പന്‍ ദൈവത്തിന്റെ ആറാട്ടുത്സവം നടക്കാറുണ്ട്. കുട്ടിക്കാലത്ത് ഈ ഉത്സവം എനിക്ക് ഒരു വല്ലാത്ത ഹരം തരുന്ന അനുഭവമായിരുന്നു. ചെണ്ടമേളവും ചവിട്ടുകളിയും കാളയെഴുന്നള്ളിപ്പും പാലക്കൊമ്പ് എഴുന്നള്ളിപ്പും അങ്ങനെ പലതും ഉത്സവത്തിന്റെ ചടങ്ങുകളായിരുന്നു. എന്നാല്‍ എന്നെ ഏറെ ആകര്‍ഷിച്ചിരുന്നത് മുഖ്യ ഇനമായ വെളിച്ചപ്പാടു തന്നെ. പള്ളിവാളുമായി ഉറഞ്ഞു തുള്ളി മുത്തപ്പന്‍ ദൈവത്തിന്റെ വെളിപാടുകള്‍ ഉരുവിട്ടു കേള്‍പ്പിക്കുന്നത് കോളനിയിലെ മൂപ്പന്‍ വെളിച്ചപ്പാടായ ചാത്തനായിരുന്നു. ചാത്തന്‍ സാധാരണ സംസാരിക്കാറുള്ള ഭാഷയും ശൈലിയുമല്ല ‘ദൈവവചന’ങ്ങള്‍ ഉരുവിടാന്‍ ഉപയോഗിക്കുക. അതൊരു പ്രത്യേക തരം താളാത്മകമായ ഗദ്യമായിരിക്കും. എങ്കിലും ശ്രദ്ധിച്ചു കേട്ടാല്‍ ആശയം ഏറെക്കുറെ മനസ്സിലാകും. ദൈവമാണ് ഇപ്രകാരം വെളിച്ചപ്പാടിന്റെ നാക്കിലൂടെ സംസാരിക്കുന്നത് എന്നു തന്നെയാണു ഭക്തരായ കോളനി വാസികള്‍ ഉറച്ചു വിശ്വസിച്ചിരുന്നത്.

ഒരു ഉറച്ച ഇസ്ലാം വിശ്വാസിയായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ആ വെളിപാടുകള്‍ ദൈവത്തിന്റേതല്ല എന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. പക്ഷെ അങ്ങിനെ വിശ്വസിക്കുന്ന ആ പാവം “വിശ്വാസികളോട്” , അവരുടെ വെളിച്ചപ്പാട് പറയുന്നതൊന്നും ദൈവികവെളിപാടല്ല എന്നു പറയാന്‍ കഴിയുമായിരുന്നില്ല. കാരണം ചാത്തന്‍ വെളിച്ചപ്പാടിന്റെ ആ സമയത്തുള്ള ചേഷ്ടകളും അംഗ ചലനങ്ങളും ആ പ്രത്യേകതരം ഭാഷയും , സര്‍വ്വോപരി തുള്ളിയുറയുമ്പോള്‍ ഉണ്ടാകുന്ന മോഹാലസ്യവും വിയര്‍ത്തൊഴുകലും നെറ്റിയില്‍ വെട്ടി മുറിവേല്‍പ്പിക്കലും എല്ലാം നേരില്‍ കണ്ട് വിശ്വസിക്കുന്ന ഭക്തരായ ആ മനുഷ്യരുടെ വിശ്വാസം വെറും തട്ടിപ്പാണെന്നോ വ്യാജമാണെന്നോ പറഞ്ഞു മനസ്സിലാക്കുക പ്രയാസമായിരുന്നു. അതേ സമയം ഈ വെളിച്ചപ്പാടുറയുന്നതിന്റെ യഥാര്‍ത്ഥ കാരണം -മനശ്ശാസ്ത്രവിശദീകരണം- അന്നെനിക്കും അറിയുമായിരുന്നില്ല.

എങ്കിലും വളരെ ശ്രദ്ധയോടെ ‘വെളിപാടുക’ളുടെ ആശയം ഗ്രഹിക്കാന്‍ ശ്രമിച്ചതില്‍ നിന്നും അതിന്റെ ഉറവിടം ചാത്തന്റെ മനസ്സു തന്നെയാണെന്നു ഊഹിക്കാന്‍‍ എനിക്കായി. അതു മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും!

കോളനിയില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ ആ വര്‍ഷത്തെ ഉറഞ്ഞു തുള്ളലില്‍ മരണകാരണവും മുത്തപ്പന്‍ ദൈവം വെളിപ്പെടുത്താറുണ്ട്. ഒരിക്കല്‍ കോളനിയിലെ 90 വയസ്സുള്ള മുത്തശ്ശി മരിച്ചു. അക്കൊല്ലത്തെ ഉത്സവത്തിനു ഞാനും പോയി. ചാത്തന്‍ വെളിച്ചപ്പാടു ഉറഞ്ഞു തുള്ളി ചെള്ളിച്ചി മുത്തശ്ശിയെ മുത്തപ്പന്‍ “കൊണ്ടുപോകാന്‍” കാരണം ഇങ്ങനെയാണു വെളിപ്പെടുത്തിയത്: -
“നിങ്ങള്‍ക്കിപ്പോള്‍ എന്റെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ലാതായിരിക്കുന്നു. എന്നെ വല്ലാതെ അവഗണിക്കുകയാണു നിങ്ങള്‍ . ഉദാഹരണത്തിന് കഴിഞ്ഞ ഉത്സവത്തിനു നിങ്ങള്‍ എനിക്കു നിവേദിച്ച ആ കള്ളില്‍ എത്ര ഉറുമ്പും ഈച്ചയുമൊക്കെയാണുണ്ടായിരുന്നത്. അന്നു നിങ്ങള്‍ വെട്ടിയ ആ കോഴി കുരിപ്പു രോഗം വന്ന കോഴിയായിരുന്നില്ലേ?.....”
ഇതായിരുന്നു ഏകദേശം ആ വെളിപാടിന്റെ ഉള്ളടക്കം.

ദൈവത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലാതായാല്‍ ദൈവം കോപിക്കുമെന്നും ആളുകളെ മൂപ്പര്‍ “കൊണ്ടു പോകും”എന്നുമുള്ള ഭീഷണിയായിരുന്നു !

ഈ വെളിപാടിന്റെ ഉറവിടം മുത്തപ്പന്‍ എന്ന ദൈവമായിരിക്കാനിടയില്ല എന്നും അതു ചാത്തന്‍ വെളിച്ചപ്പാടിന്റെ മനസ്സിലെ തോന്നല്‍ മാത്രമാകാനേ വഴിയുള്ളു എന്നും അന്നു ഞാന്‍ കരുതി. എങ്കിലും അസാധാരണമായ ഈ മാനസികാവസ്ഥയുടെ ശാസ്ത്രം വിശദീകരിക്കാന്‍ അന്നെനിക്കു കഴിയുമായിരുന്നില്ല.

പക്ഷെ ഇന്ന് ഇതിന്റെ മനശ്ശാസ്ത്രം ഏറെക്കുറെ വിശദീകരിക്കാന്‍ കഴിയും. മനുഷ്യമനസ്സിന്റെ നിഗൂഡമായ ഒട്ടേറെ സവിശേഷതകളെ ആധുനിക മനശ്ശാസ്ത്രം വിശദീകരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ താരതമ്യേന ലളിതമായ ഒരു മനോവ്യാപാരമാണ് മേല്‍ പറഞ്ഞതുപോലുള്ള “വെളിപാടു”കള്‍.

ഭക്തിസാന്ദ്രമായ അന്തരീകഷത്തില്‍, വാദ്യമേളങ്ങളുടെ താളസാന്നിധ്യത്തില്‍, ഉറച്ച വിശ്വാസികളായ വെളിച്ചപ്പാടുകള്‍ക്കും ,ചിലപ്പോള്‍ അതു വീക്ഷിച്ചുകൊണ്ടിരിക്കുന്ന സാധാരണ ഭക്തര്‍ക്കും ഒരു തരം മോഹനിദ്രാവസ്ഥ സൃഷ്ടിക്കപ്പെടന്നതു കാണാം. തുടര്‍ന്ന് അവര്‍ അസാധാരണമാംവിധം തുള്ളി ഉറയുകയും വെളിപാടുകളും ‘കല്‍പ്പന’കളും പറയുകയും ചെയ്യുന്നു. ഈ അവസ്ഥയുടെ ക്ലൈമാക്സില്‍ വെളിച്ചപ്പാട് മോഹാലസ്യപ്പെട്ടു വീഴുകയും അല്‍പ്പസമയത്തിനു ശേഷം സാധാരണ നില കൈവരിക്കുകയും ചെയ്യുന്നു.
വ്യതിരിക്ത ബോധാവസ്ഥ [altered state of consciousness] എന്നു മനശ്ശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഒരു തരം അവസ്ഥയിലാണ് ഇത്തരം ‘ദിവ്യാനുഭവങ്ങള്‍’ ഉണ്ടാകുന്നത്. മനസ്സിനെ ഒരു പ്രത്യേക കാര്യത്തിലേക്കു മാത്രമായി കേന്ദ്രീക്കുമ്പോള്‍ ഇന്ദ്രിയാതീതമെന്നു തോന്നാവുന്ന അനുഭൂതികള്‍ അനുഭവപ്പെടുന്നു. തന്റെ ദൈവം വെളിപാടായി അറിയിക്കാനുള്ള കാര്യങ്ങള്‍ ഇപ്പോള്‍ തന്റെ നാവിലൂടെ പുറത്തു വിടും എന്ന ഉറച്ച വിശ്വാസത്തോടെ ആ കാര്യത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണു വെളിച്ചപ്പാടു ചെയ്യുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയും മറ്റും ഈ പ്രക്രിയയില്‍ വെളിച്ചപ്പാടിന്റെ മനസ്സിനെ സഹായിക്കുന്നു.
പുറത്തുനിന്നുള്ള നിരന്തര നിര്‍ദ്ദേശങ്ങള്‍[suggestions] മുഖേന ഒരാളെ നമുക്കു ഹിപ്നോടിക് നിദ്രയിലേക്കു നയിക്കാനാവും. അതുപോലെത്തന്നെ ധ്യാനത്തിലൂടെയും, പ്രാര്‍ത്ഥനയിലൂടെയും മറ്റും ഒരാള്‍ക്കു സ്വയം മോഹനിദ്രാ‍വസ്ഥയിലെത്താനും കഴിയും. ഇതിനു സമാനമായ ഒരു മാനസികപ്രതിഭാസം മാത്രമാണീ വെളിപാടു പറച്ചിലും.

ഇപ്രകാരം ദൈവങ്ങളുടെ ഇംഗിതങ്ങള്‍ വെളിപ്പെടുത്തുന്ന വെളിച്ചപ്പാടുകളെയും “പ്രവാചകന്മാരെ”യും നമുക്കു വെറും വ്യാജന്മാരോ കള്ളന്മാരോ ആയി ചിത്രീകരിക്കാനാവില്ല. കാരണം അവര്‍ തന്നെ തങ്ങള്‍ ദൈവത്തിന്റെ പ്രവാചകരാണെന്നു വിശ്വസിച്ചുകൊണ്ടാണ് ഇത്തരമൊരു മാനസികാവസ്ഥയില്‍ എത്തിപ്പെടുന്നത്. ഇങ്ങനെ പുറത്തു വരുന്ന വെളിപാടുകള്‍ തങ്ങളുടെ മനസ്സില്‍ തന്നെ ബോധപൂര്‍വ്വമല്ലാതെ രൂപപ്പെടുത്തിയതാണെന്ന സത്യം അവര്‍ തിരിച്ചറിയണമെന്നില്ല.

മനശ്ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. എന്‍ എം മുഹമ്മദലിഈയിടെ പുറത്തിറക്കിയ പുസ്തകമാണ് .ദിവ്യാനുഭവങ്ങളുടെയും വെളിപാടുകളുടെയും മനശ്ശാസ്ത്രപരമായ വിശദീകരണങ്ങള്‍ പ്രസ്തുത ഗ്രന്ഥത്തിലുണ്ട്. ഏതാനും ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കാം:

മുഹമ്മദിന്റെ ദിവ്യാനുഭവങ്ങള്‍

ദിവ്യാനുഭവങ്ങളെ കുറിച്ച് ധാരാളം മനശ്ശാസ്ത്ര പഠനങ്ങള്‍ അടുത്ത കാലത്ത് നടത്തിയിട്ടുണ്ട്. ആന്‍ഡ്രു ഗ്രീലി എന്ന അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ ദിവ്യാനുഭവം (mystical experience) ഭൂതോദയം(intuition) പോലെ മനുഷ്യമനസ്സില്‍ പുതിയ ആശയം ഉദിക്കുന്ന പ്രക്രിയയാണ്. മനസ്സിന്റെ ഉപബോധ തലത്തെ ഉയര്‍ത്തിക്കൊണ്ടു വന്ന് സര്‍ഗ്ഗപരമായ ഭാവനയെ പ്രവര്‍ത്തിപ്പിക്കുമ്പോഴാണ് ദിവ്യാനുഭവം ഉണ്ടാകുന്നത്. ഒരു തരം ഭ്രമകല്‍പ്പന(fantasy)ആണ് ദിവ്യാനുഭവം. സര്‍ഗ്ഗപ്രതിഭയുള്ളവര്‍ക്കെല്ലാം ഭ്രമകല്‍പ്പനയും സാധ്യമാണ്. ഇത്തരം അനുഭവങ്ങള്‍ ദിവ്യമാണെന്നുള്ളത് മതവിശ്വാസം(religious faith) ആണ്. ചില സന്ദര്‍ഭങ്ങളില്‍ സ്വത്വത്തിന്റെ അതിരുകള്‍ ഇല്ലാതായി സ്വത്വം പ്രപഞ്ചവുമായി താദാത്മ്യം പ്രാപിച്ചു എന്ന തോന്നലായിരിക്കും . മനശ്ശാസ്ത്രത്തില്‍ ഇത്തരം അനുഭവങ്ങളെ മഹിഷ്ടാനുഭവം (peak experience) എന്നാണു പറയുന്നത്. മഹിഷ്ഠാനുഭവങ്ങളുടെ ശാസ്ത്രീയമായ വിശദീകരണം ആദ്യം നല്‍കിയത് മാസ്ലോ (Maslow) എന്ന മനശ്ശാസ്ത്രജ്ഞനാണ്. അതുകൊണ്ട് Maslow's peak experience എന്നും പറയുന്നു. വ്യതിരിക്ത ബോധാവസ്ഥയില്‍(altered state of consciousness) ആണ് സാധാരണയായി ദിവ്യാനുഭവങ്ങള്‍ ഉണ്ടാകുന്നത്. മനുഷ്യന്റെ ബോധാവസ്ഥയെ സാധാരണ നിലയില്‍ നിന്നും മറ്റൊരു അവസ്ഥയിലേക്കാക്കാന്‍ കഴിയുന്നു. ബാഹ്യലോകത്തു നിന്നുള്ള സംജ്ഞകളും ചോദനങ്ങളും പരമാവധി കുറച്ച് ശ്രദ്ധ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചാല്‍ വ്യതിരിക്തമായ ബോധാവസ്ഥയുണ്ടാകും. ഇതു പരീക്ഷിച്ചു നോക്കുന്ന നൂറു ശതമാനം പേര്‍ക്കും വളരെ വേഗം വ്യതിരിക്ത ബോധാവസ്ഥ കൈവരിക്കാന്‍ കഴിയുമെന്ന ധാരണ ശരിയല്ല. വ്യതിരിക്ത ബോധാവസ്ഥയില്‍ സ്വത്വത്തിന്റെ അതിരുകള്‍ അലിഞ്ഞില്ലാതായിട്ടോ സ്വത്വം വളര്‍ന്നു വികസിച്ചോ പ്രപഞ്ചവുമായി ലയിക്കുന്നതുപോലെ അനുഭവപ്പെടാം. ഇതാണു മഹിഷ്ഠാനുഭവം(peak experience) . ദൈവത്തിന്റെ തൊട്ടടുത്തു നിക്കുന്നതായിട്ടോ ദൈവം, ദൈവത്തിന്റെ അവതാരം, ദൈവദൂതന്‍, മലക്ക്, ദേവീ ദേവന്മാര്‍ എന്നിവരൊക്കെ പ്രത്യക്ഷപ്പെട്ടതായിട്ടോ അനുഭവപ്പെടുന്നതിനെ ‘വെളിപ്പെടല്‍ അനുഭവം’ (Epiphanic Experience) എന്നാണു പറയുന്നത്. ....

ദിവ്യാനുഭവങ്ങളോടൊപ്പം വ്യക്തിക്ക് നവയവ്വനം കൈവന്നതായോ താന്‍ മറ്റൊരാളായി മാറിയതായോ ഉള്ള തോന്നലുകളും അവര്‍ണ്ണനീയമായ മാനസീകാവസ്ഥയും ഉണ്ടാകാം. തീക്ഷ്ണമായ വികാരക്ഷോഭവും ഇന്ദ്രിയാനുഭൂതികളില്‍ തത്സമയ മാറ്റങ്ങളും ഉണ്ടാകാറുണ്ട്. മെസ്കലിന്‍, എല്‍ എസ് ഡി എന്നീ ഔഷധങ്ങള്‍ മുകളില്‍ വിവരിച്ചതിനു സമാനമായ മാനസികാവസ്ഥ സൃഷ്ടിക്കും. Psychedelic Drugs എന്നാണവയുടെ പേര്. മെസ്കലിന്‍ എന്ന ഔഷധം കഴിച്ച് ദിവ്യാനുഭവപരീക്ഷണത്തിന് സ്വമേധയാ തയ്യാറായ ചിന്തകന്‍ ആല്‍ഡസ് ഹക്സ്ലി തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് Doors of perception എന്ന വിശ്വ വിഖ്യാത ഗ്രന്ഥം രചിച്ചത്.

മരുന്നുകള്‍ മൂലമുണ്ടാകുന്ന “ദിവ്യാനുഭവങ്ങള്‍” വളരെ പരിമിതങ്ങളും ക്ഷണികങ്ങളും ആണെന്ന് ആല്‍ഡസ് ഹക്സ്ലിയുടെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. വിശ്വാസത്തിന്റെ അഭാവമാണ് ഈ പരിമിതപ്പെടുത്തലിനു കാരണം. ദിവ്യാനുഭവങ്ങളെ അഭൌമ തലത്തിലേയ്ക്കു ഉയര്‍ത്തുന്നത് വ്യക്തിയുടെ മതവിശ്വാസം ആണ്.
ദിവ്യാനുഭവങ്ങള്‍ സ്കിസോഫ്രേനിയ എന്ന മനോരോഗത്തിന്റെ ലക്ഷണമായ മിഥ്യാനുഭവങ്ങള്‍(hallucination) ആയി തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ക്രമരഹിതമായ ചിന്ത (thought disorder) മിഥ്യാനുഭവങ്ങള്‍ (hallucination) എന്നിവ പ്രധാന ലക്ഷണങ്ങളായുള്ള മനോരോഗമാണ് സ്കിസോഫ്രേനിയ. ദിവ്യാനുഭവങ്ങളും സ്കിസോഫ്രേനിയയും തമ്മില്‍ യാതൊരു ബന്ധവുമില്ല.

വ്യക്തി പ്രാപഞ്ചികമായ ഏകത്വത്തിന്റെ അംശമാണെന്നുള്ള വിശ്വാസമാണു ദിവ്യാനുഭവങ്ങളുടെ അടിത്തറ. ഈ മാനസികാവസ്ഥയില്‍ വ്യക്തിക്ക് ഭക്തിയും ആദരപ്രയുക്തമായ ഭയവും തോന്നുന്നു. പരമസത്യവുമായി താന്‍ അടുത്തു നില്‍ക്കുന്നു എന്ന തോന്നലും മനസ്സില്‍ ജനിക്കുന്നു. ഇത് മനസ്സിന്റെ വൈകാരികമായ വിക്ഷുബ്ധാവസ്ഥ യാണ്. ഈ അവസ്ഥയിലെ അനുഭവങ്ങള്‍ ഒരു സാധാരണ വ്യക്തിക്ക് വാക്കുകള്‍ കൊണ്ടു വിവരിക്കുക അസാധ്യമായിരിക്കും. അതുകൊണ്ടാണ് അനുഭവത്തെ “ദിവ്യം” “ഗൂഡം” (mystical) എന്നൊക്കെ പറയുന്നത്. ദിവ്യാനുഭവങ്ങളെ കുറിച്ച് വ്യക്തികള്‍ നല്‍കിയ വിവരണങ്ങള്‍ അനുസരിച്ച് സാധാരണയില്‍ കവിഞ്ഞ ആനന്ദാനുഭൂതിയും ഇന്ദ്രിയാനുഭവങ്ങളുടെ തീക്ഷ്ണതയും മാത്രമുള്ള ബോധാവസ്ഥ മുതല്‍ എല്ലാ ബിംബ വിധാനങ്ങളെയും ആശയ ധാരകളെയും മറികടന്നുള്ള അതീന്ദ്രിയവും വ്യതിരിക്തവും അസാധാരണവും ആയ ബോധാവസ്ഥകള്‍ വരെ ഉണ്ട്.

ദിവ്യാനുഭവങ്ങളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. 1. അശിക്ഷിത ഇന്ദ്രിയ ബോധാവസ്ഥ (untrained -sensate), 2.ശിക്ഷിത ഇന്ദ്രിയ ബോധാവസ്ഥ(trained -sensate) 3.ശിക്ഷിത അതീന്ദ്രിയ ബോധാവസ്ഥ(trained- transcendent-sensate).
ധ്യാനം, പ്രാര്‍ത്ഥന, തുടങ്ങിയ അനുഷ്ഠാനങ്ങളൊന്നും ചെയ്യാത്ത ഒരാള്‍ക്കു പെട്ടെന്നുണ്ടാകുന്ന ദിവ്യാനുഭവമാണ് അശിക്ഷിത ഇന്ദ്രിയ ബോധാവസ്ഥ. ഏതൊരാള്‍ക്കും ഇത്തരത്തിലുള്ള “ദിവ്യാനുഭവങ്ങള്‍” ഉണ്ടാകാവുന്നതാണ്.
ഏതെങ്കിലും മതത്തിന്റെ വിശ്വാസപ്രമാണങ്ങളുടെ ഭൂമികയില്‍ നിന്നുകൊണ്ട് ദിവ്യാനുഭവങ്ങള്‍ക്കു വേണ്ടിയുള്ള ധ്യാനം പ്രാര്‍ത്ഥന‍ തുടങ്ങിയവ അനുഷ്ഠിക്കുമ്പോള്‍ ഉണ്ടാകുന്ന ദിവ്യാനുഭവങ്ങള്‍ സ്വാഭാവികമായും വ്യക്തിയുടെ വിശ്വാസത്തെ ബലപ്പെടുത്താന്‍ ഉതകുന്നവയാകും. വ്യക്തിക്കു തന്റെ അനുഭവം അര്‍ത്ഥപൂര്‍ണമാണെന്ന് തോന്നുകയും ചെയ്യും. മതപരമായ ദിവ്യാനുഭവങ്ങള്‍ വ്യക്തിയുടെ മനസ്സില്‍ പുതിയ “ജ്ഞാനപ്രകാശന”ത്തിന്റെ (enlightenment) സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. മതപരമല്ലാത്ത ദിവ്യാനുഭവങ്ങള്‍ ഉളവാക്കിയ മാനസികമായ മാറ്റങ്ങള്‍ വേഗം മനസ്സില്‍നിന്നും മാഞ്ഞു പോകുന്നു.

ഹിറ മലയിലെ ഗുഹയില്‍ ധ്യാനനിരതനായിരുന്നപ്പോള്‍ മുഹമ്മദിനുണ്ടായത് ‘വെളിപ്പെടല്‍ അനുഭവം’ (Epiphanic Experience) ആയിരുന്നുവെന്ന് ഖുര്‍ ആനിലെ വചനങ്ങള്‍ തെളിയിക്കുന്നു. ആദ്യത്തെ ദിവ്യാനുഭവം ഉണ്ടായപ്പോള്‍ മുഹമ്മദിന് അവര്‍ണനീയമായ മാനസികാവസ്ഥയും തീക്ഷ്ണമായ വൈകാരികക്ഷോഭവും ഉണ്ടാവുകയും അതില്‍നിന്നും മോചനം നേടിയപ്പോള്‍ കാഹീനുകളെ [നാടന്‍ വെളിച്ചപ്പാടുകള്‍] ഓര്‍മ്മ വരുകയും ചെയ്തു. മുഹമ്മദ് വീട്ടിലേക്കു തിരിച്ചു ചെന്ന് ഖദീജയോട് പുതപ്പിട്ടു മൂടാനാണു ആവശ്യപ്പെട്ടതെന്ന് ഹദീസുകള്‍ പറയുന്നു. പുതപ്പിട്ടു മൂടിയാല്‍ തനിക്ക് അല്ലാഹുവിന്റെ സന്ദേശം ലഭിക്കുമെന്ന് മുഹമ്മദ് പ്രതീക്ഷിച്ചു. ആദ്യ സന്ദര്‍ഭത്തില്‍ അങ്ങനെയൊന്നും ഉണ്ടായില്ലെന്നു വേണം അനുമാനിക്കാന്‍. കാരണം അല്ലാഹുവിന്റെ സന്ദേശം എവ്വിധമാണെന്നുള്ള ധാരണ മുഹമ്മദിനുണ്ടായിരുന്നില്ല. വചനങ്ങള്‍ ഉരുവിടാനുള്ള മുന്നൊരുക്കം മുഹമ്മദ് നടത്തിയിരിക്കാനിടയില്ല. വ്യക്തമായ വാഗ്രൂ‍പത്തിലുള്ള സന്ദേശം ഉരുവിട്ടു തുടങ്ങുന്നതിനു മുമ്പ് ഒന്നിലധികം പ്രാവശ്യം അമൂര്‍ത്താനുഭവങ്ങള്‍ മുഹമ്മദിനുണ്ടായിട്ടുണ്ട്. ”

വിശ്വാസത്തിന്റെ മനശ്ശാസ്ത്രം

“ഇന്ദ്രിയാനുഭവങ്ങളിലൂടെ നേരിട്ടു ലഭിക്കുന്ന വിവരങ്ങള്‍(perception), ചിന്താശക്തിയാല്‍ എത്തിച്ചേരുന്ന നിഗമനങ്ങളും അനുമാനങ്ങളും(reasoning), ധ്യാനം ചെയ്യുമ്പോള്‍(contemplation) ഉണ്ടാകുന്ന മാനസികാനുഭവങ്ങള്‍, ആശയവിനിമയത്തിലൂടെ നടക്കുന്ന പ്രത്യായനം(suggestion), എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഒരു വ്യക്തി ഒരു വിശ്വാസത്തില്‍ എത്തിച്ചേരുന്നത്. മനശ്ശാസ്ത്രപരമായി പറഞ്ഞാല്‍ ഒരു പ്രമേയത്തിന്റെ രൂപം കൊള്ളുന്ന പ്രാതിനിധ്യരൂപത്തിലുള്ള മാനസികാവസ്ഥയാണു വിശ്വാസം. ഉദാഹരണത്തിന് ‘പ്രപഞ്ചം ഒരു അഭൌമ ശക്തിയാല്‍ സൃഷ്ടിക്കപ്പെട്ടതാണ്’ എന്ന പ്രമേയം സ്വാംശീകരിച്ച മാനസീകാവസ്ഥയെ മതവിശ്വാസം എന്നു പറയാം. പ്രപഞ്ചസ്രഷ്ടാവ് എന്ന മൂര്‍ത്തമായ ഈശ്വരസങ്കല്‍പ്പം ഇല്ലാതെയും മതവിശ്വാസം മനസ്സില്‍ രൂപപ്പെടാം.

മനുഷ്യന്‍ ലോകത്തു ജീവിക്കുമ്പോള്‍ ലോകം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത് എന്നുള്ള ഒരു രൂപം അവന്‍ മനസ്സില്‍ സ്വയം സൃഷ്ടിക്കുന്നു. ഈ രൂപം , പുതിയ അറിവിന് , നല്‍കപ്പെടുന്ന പുതിയ പ്രത്യായനങ്ങള്‍ക്ക്, ഭൌതിക സാഹചര്യങ്ങള്‍ക്ക്, പുതിയ അനുമാനങ്ങള്‍ക്ക്, നിഗമനങ്ങള്‍ക്ക് അനുസരണമായി മാറിക്കൊണ്ടിരിക്കും. പക്ഷെ ചില വിശ്വാസങ്ങള്‍ മനസ്സില്‍ രൂഢമൂലമായിരിക്കും. സ്ഥായിയായ വിശ്വാസങ്ങള്‍ക്കനുസരണമായിട്ടായിരിക്കും വ്യക്തി ബാഹ്യലോകത്തെ വീക്ഷിക്കുന്നത്. വ്യക്തിയുടെ സ്വത്വം നിര്‍ണ്ണയിക്കുന്നതും സ്ഥിരമായി മനസ്സില്‍ നില്‍ക്കുന്ന വിശ്വാസങ്ങള്‍ തന്നെ. സ്ഥായിയായ വിശ്വാസം(ഉദാഹരണം, മതവിശ്വാസം) വ്യക്തിയുടെ മനസ്സില്‍ ഒരു തരം അരിപ്പ സൃഷ്ടിക്കുന്നു. വിശ്വാസത്തിന്റെ അരിപ്പയിലൂടെ അരിച്ചെടുത്തായിരിക്കും വ്യക്തി ഇന്ദ്രിയാനുഭവങ്ങളെപ്പോലും സ്വാംശീകരിക്കുന്നത്. വിശ്വാസം സ്വമേധയാ ഉണ്ടാകുന്നതല്ല. പ്രത്യായനങ്ങളിലൂടെ മനസ്സിലെത്തുമ്പോള്‍ മാത്രമേ വിശ്വാസം ജനിക്കുകയുള്ളു. സാമൂഹ്യസാഹചര്യങ്ങളാണ് പ്രത്യായനങ്ങളുടെ ഉള്ളടക്കം നിര്‍ണ്ണയിക്കുന്നത്. ഒരു ശിശുവിന് മതവിശ്വാസത്തിന്റെ പ്രത്യായനം (suggestion) കൊടുത്തില്ലെങ്കില്‍ ശിശുവിന്റെ മനസ്സില്‍ മതവിശ്വാസം രൂപപ്പെടുകയില്ല. പ്രത്യായനത്തിലൂടെ മനസ്സില്‍ കടന്നു കൂടിയ വിശ്വാസത്തെ ആവര്‍ത്തിച്ചുള്ള പ്രത്യായനങ്ങളിലൂടെയും വ്യക്തിയുടെ സ്വയംപ്രത്യായനങ്ങളിലൂടെയും രൂഢമൂലമാക്കപ്പെടുന്നതുകൊണ്ട് മനസ്സില്‍നിന്നും നിഷ്കാസനം ചെയ്യുക എളുപ്പമല്ല. ഭൌതികസാഹചര്യങ്ങളാണ് മനസ്സിന്റെ ഘടനയും വിശ്വാസത്തിന്റെ സ്വഭാവവും നിര്‍ണ്ണയിക്കുന്നത്.

ചിലപ്പോള്‍ വിശ്വാസം മിഥ്യ യാകാം. സമൂഹത്തില്‍ മറ്റാര്‍ക്കുമില്ലാത്ത വിശ്വാസത്തെ മിഥ്യാവിശ്വാസം(delusion) എന്നാണു മനശ്ശാസ്ത്രത്തില്‍ പറയുന്നത്. മാനസികമായ ആതുരാവസ്ഥയിലേ സാധാരണയായി മിഥ്യാവിശ്വാസങ്ങള്‍ ഉണ്ടാകാറുള്ളൂ. മനോരോഗം ഇല്ലാതെ തന്നെ ചില സവിശേഷ സാഹചര്യങ്ങളില്‍‍ ചില വ്യക്തികളുടെ മനസ്സില്‍ മിഥ്യാവിശ്വാസം രൂപപ്പെടാറുണ്ട്. വ്യക്തിയുടെ മിഥ്യാവിശ്വാസം കാലക്രമേണ സമൂഹം അംഗീകരിച്ചെന്നും വരാം. അപ്പോള്‍ അതൊരു മതവിശ്വാസമായി മാറുന്നു. ഒരു വ്യക്തി ദൈവദൂതനാണെന്നോ, ദൈവത്തിന്റെ അവതാരമാണെന്നോ, വിശ്വസിക്കാന്‍ തുടങ്ങുമ്പോള്‍ അതു വ്യക്തിയുടെ മിഥ്യാവിശ്വാസം (delusion) മാത്രമായിരിക്കും. വ്യക്തിയുടെ വിശ്വാസം സമൂഹം അംഗീകരിക്കുകയാണെങ്കില്‍ അതു സമൂഹത്തിന്റെ പൊതു വിശ്വാസം അഥവാ മതവിശ്വാസം(religious faith) ആയി മാറുന്നു.

താന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന വിശ്വാസം മുഹമ്മദിന്റെ മനസ്സിലുറച്ചെങ്കിലും ഇക്കാര്യം മറ്റുള്ളവരുടെ മുമ്പില്‍ എങ്ങനെ അവതരിപ്പിക്കും എന്ന സംശയം അവശേഷിച്ചു. അല്ലാഹുവിന്റെ ദൂതനു ഗ്രന്ഥം ഉണ്ടായിരിക്കണം. ജനങ്ങള്‍ ഗ്രന്ഥമെവിടെ എന്നു ചോദിക്കും. മുഹമ്മദ് അന്യേഷണം തുടങ്ങി. മറ്റു പ്രവാചകന്മാര്‍ക്ക് അവരുടെ ഗ്രന്ഥങ്ങള്‍ ഭൂമിയിലേക്ക് ഇറക്കിക്കൊടുത്തത് എങ്ങനെയായിരുന്നു എന്ന അന്യേഷണമാണ് തുടര്‍ന്നു നടന്നത്. ഈസയുടെ ഗ്രന്ഥം ഇഞ്ചീലാണ്. അത് ഈസയുടെ പക്കലെത്തിച്ചത് എങ്ങനെയാണെന്ന് ക്രിസ്ത്യാനികള്‍ വ്യക്തമായി പറയുന്നില്ല. ഗ്രന്ഥം കിട്ടിയതിന്റെ കഥ വ്യക്തമായി പറയുന്നത് ജൂതരാണ്. ആദ്യം സീനായ് മലയില്‍ വെച്ച് പത്തു കല്‍പ്പനകള്‍ ഒരു ശിലാഫലകത്തില്‍ രേഖപ്പെടുത്തി അല്ലാഹു മൂസയുടെ കയ്യില്‍ കൊടുത്തു. സീനായ് മലയില്‍ വെച്ച് മൂസക്ക് അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെട്ടിരിക്കണം. അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെട്ടു എന്നുള്ളതും ആ സന്ദര്‍ഭത്തില്‍ തൌറാത്തിലെ ആദ്യവചനങ്ങള്‍ മൂസയുടെ കൈവശം വന്നു ചേര്‍ന്നു എന്നുള്ളതും സത്യമാണെന്ന് മുഹമ്മദ് വിശ്വസിച്ചു. തുടര്‍ന്ന് ഇസ്രായേല്യര്‍ സീനായ് മരുഭൂമിയില്‍ താമസിച്ച 40 വര്‍ഷക്കാലം അല്ലാഹു ഇടയ്ക്കിടെ മൂസയോടു വചനങ്ങള്‍ പറയുകയും മൂസ അതെഴുതിയെടുക്കുകയും ചെയ്തു എന്നാണു ജൂതര്‍ പറയുന്നത്. അവര്‍ പറയുന്നതൊക്കെയും സത്യമാണെന്ന് മുഹമ്മദ് പൂര്‍ണ്ണമായും വിശ്വസിച്ചു. തനിക്കും അതുപോലെ അല്ലാഹുവിന്റെ സാന്നിധ്യം അനുഭവിക്കണമെന്നും വചനങ്ങള്‍ ലഭിക്കണമെന്നും ഉല്‍ക്കടമായി ആഗ്രഹിച്ചു.

ദൈവിക സാന്നിധ്യം അനുഭവിക്കാനും ദൈവിക സന്ദേശം ലഭിക്കാനും എന്താണു മാര്‍ഗ്ഗം എന്നായി മുഹമ്മദിന്റെ അന്യേഷണം. കാഹീനുകള്‍ ഭാവി പ്രവചിക്കുന്നത് ഏതോ ചില അദൃശ്യ ശക്തികളില്‍നിന്നും വെളിപാടുകള്‍ ലഭിക്കുന്നതു കൊണ്ടാണെന്നുള്ള ക‍ാര്യം എല്ലാവര്‍ക്കും അറിയാം. അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവിക്കുമ്പോള്‍ അവര്‍ അപസ്മാരബാധയുടെ ചേഷ്ടകള്‍ കാണിക്കാറുണ്ട്. അദൃശ്യ ശക്തിക്ക് സുഗമമായി സന്ദേശം കൈമാറാന്‍ ഒരു തുണി കൊണ്ടു ശരീരമാകെ മൂടിക്കിടക്കും. എന്നിട്ടവര്‍ നക്ഷത്രങ്ങളെയും , ചന്ദ്രനെയും, സൂര്യനെയും പക്ഷികളെയും മൃഗങ്ങളെയും സാക്ഷിയാക്കി താളാത്മകമായ പ്രാസഗദ്യത്തില്‍ , ഈണത്തില്‍ സങ്കോചിപ്പിച്ച് സന്ദേശങ്ങള്‍ നിഗൂഹനം ചെയ്ത വാക്യങ്ങള്‍ സവിശേഷമായ രീതിയില്‍ ഉരുവിടുന്നു. മുഹമ്മദ് കാഹീനുകളുടെ വെളിപാടു രഹസ്യം അറിയാന്‍ ശ്രമം നടത്തിയതായി പല ജീവചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

“ഇബ്നു സയ്യാദിനെ[ ഒരു കാഹീന്‍] അയാളുടെ സത്യസ്ഥിതി അറിയാന്‍ വേണ്ടി നബിതിരുമേനി ചോദ്യം ചെയ്തു. തിരു നബി ചോദിച്ചു: “ഇക്കാര്യം നിനക്ക് എങ്ങനെ ഉണ്ടാകുന്നു.? “ ഇബ്നു സയ്യാദ്ദ് പറഞ്ഞു: “ഈ സ്ഥിതി സത്യമായും കള്ളമായും എന്നില്‍ വരുന്നുണ്ട്”... പ്രവാചകന്റെ സമകാലികരായിരുന്ന കാഹീനുകള്‍ പ്രവാചകന്റേതായ സത്യസ്ഥിതി മനസ്സിലക്കിയിരുന്നു. ...”(മുഖദ്ദിമ)

കാഹീനുകള്‍ക്കു വെളിപാടുകളിലൂടെ ഭാവിയെ കുറിച്ചുള്ള വിവരം കിട്ടുന്നതുപോലെയാണോ അല്ലാഹുവിന്റെ സന്ദേശങ്ങള്‍ ലഭിക്കുക? മുഹമ്മദ് ചിന്തിച്ചിരിക്കണം. ഒരു പക്ഷേ അങ്ങനെയായിരിക്കാം. കാഹീനുകള്‍ക്ക് തരം താണ ചില അദൃശ്യശക്തികളാണ് സന്ദേശം നല്‍കുന്നത് എന്നായിരുന്നു പരക്കെയുള്ള വിശ്വാസം. തനിക്ക് അല്ലാഹുവില്‍നിന്നാണ് സന്ദേശം ലഭിക്കേണ്ടത്. അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെടാന്‍ എന്താണു മാര്‍ഗ്ഗം? ചില ക്രൈസ്തവ സന്യാസിമാര്‍ ഏകാന്തതയില്‍ ധ്യാനം അനുഷ്ഠിക്കാറുള്ള കാര്യം മുഹമ്മദിനറിയാമായിരുന്നു. സിറിയയില്‍ പോയപ്പോള്‍ കിട്ടിയ അറിവാണിത്. അവരൊക്കെ അല്ലാഹുവിന്റെ സാന്നിധ്യം അനുഭവിക്കാനാണ് ധ്യാനം അനുഷ്ഠിക്കാറ്. അല്ലാഹുവിന്റെ സാന്നിധ്യം ആഗ്രഹിച്ചുകൊണ്ട് മുഹമ്മദ് ഏകാന്തധ്യാനം തുടങ്ങി. മക്കാനഗരത്തിനു കിഴക്ക് നാലഞ്ചു നാഴിക അകലെ ഹിറാമലയിലെ ഒരു ഗുഹയാണ് മുഹമ്മദ് തന്റെ ഏകാന്തവാസത്തിനു തിരഞ്ഞെടുത്തത്. ഗുഹയില്‍ മരുക്കാറ്റിന്റെ നിശ്വാസമല്ലാതെ നിശ്ശബ്ദത ഭഞ്ജിക്കുന്നതൊന്നുമില്ല. രാത്രി കാലങ്ങളില്‍ നിതാന്തമായ നിശ്ശബ്ദത ആയിരിക്കും . മുഹമ്മദ് രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി ഏകാന്തതയില്‍ ഗുഹയില്‍ കഴിച്ചു കൂട്ടുക പതിവായിരുന്നുവെന്ന് മുസ്ലിം ജീവ ചരിത്രകാരന്മാര്‍ തന്നെ സമ്മതിക്കുന്നു. ഗുഹയിലേക്കു പോകുമ്പോള്‍ കരുതിയ ഭക്ഷണവും വെള്ളവും തീരുമ്പോള്‍ വീട്ടില്‍ വന്നു രണ്ടുമൂന്നു ദിവസത്തേക്കുള്ളതുമായി വീണ്ടും ഗുഹയിലേക്കു തന്നെ പോകുമായിരുന്നു. മുഹമ്മദ് ഏകാന്തതയില്‍ ധ്യാനിക്കുകയും മാര്‍ഗ്ഗനിര്‍ദേശത്തിനായി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. താന്‍ അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണെന്ന വിശ്വാസം മനസ്സില്‍ രൂഢമൂലമായതിനു ശേഷമായിരിക്കണം മുഹമ്മദ് ദിവ്യാനുഭവത്തിനായി ഏകാന്തതയില്‍ ധ്യാനിക്കാന്‍ തുടങ്ങിയത്. ഏകാന്തതയില്‍ ധ്യാനിക്കുമ്പോഴാണ് മുഹമ്മദിന് ആദ്യമായി അല്ലാഹുവിന്റെ സാന്നിധ്യം ഉണ്ടായത്. ആ അനുഭവത്തെ കുറിച്ച് ആയിഷയുടെ വിവരണം ഇപ്രകാരമാണ്:
“പ്രഭാതം പൊട്ടിവിടരുന്നതുപോലെ അനുഭവപ്പെട്ട യഥാര്‍ത്ഥ വെളിപാടു തന്നെയാണ് അല്ലാഹുവിന്റെ ദൂതന് ആദ്യമായുണ്ടായ അനുഭവം. ഹിറാ മലയിലെ ഗുഹയിലേക്കാണ് അദ്ദേഹം ഏകാന്തവാസത്തിനായി പോയിരുന്നത്. അദ്ദേഹം തുടര്‍ച്ചയായി രണ്ടുമൂന്നു രാവുകള്‍ ഗുഹയില്‍ കഴിച്ചു കൂട്ടുമായിരുന്നു. അതിനു ശേഷം വീട്ടിലേക്കു മടങ്ങി വന്ന് ആവശ്യമുള്ള സാധനങ്ങളുമായി ഗുഹയിലേക്കു പോകും.”
[‘മുഹമ്മദ് എന്ന മനുഷ്യന്‍’ - ഡോ എന്‍ എം മുഹമ്മദാലി . പേജ് 44-46]

ബുഖാരി ഉദ്ധരിച്ചിട്ടുള്ള ഏതാനും ഹദീസുകള്‍ കൂടി ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്:-
“ആയിഷ പറയുന്നു: ‘തിരുമേനിക്ക് ലഭിച്ച ദൈവിക സന്ദേശങ്ങളുടെ ആരംഭം നല്ല സ്വപ്നങ്ങളായിരുന്നു. തിരുമേനി കാണുന്ന എല്ലാ സ്വപ്നങ്ങളും പ്രഭാതത്തിലെ പ്രകാശം പോലെ സ്പഷ്ടമായി പുലര്‍ന്നുകൊണ്ടേയിരുന്നു. പിന്നീട് തിരുമേനിക്ക് ഏകാന്തവാസം പ്രിയങ്കരമായിത്തോന്നി. ഹിറാഗുഹയിലാണ് ഏകാന്തവാസം അനുഷ്ഠിച്ചിരുന്നത്. കുറേ നാളത്തേക്കുള്ള ആഹാര പദാര്‍ത്ഥങ്ങളുമായി ഗുഹയിലേയ്ക്കു പോകും. കുറെ രാത്രി ആരാധനയിലായിക്കൊണ്ട് അവിടെ കഴിച്ചുകൂട്ടും. പിന്നീട് ഖദീജയുടെ അടുക്കലേയ്ക്കു തിരിച്ചു വരും. വീണ്ടും ആഹാരപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കിക്കൊണ്ടു പോകും. ഹിറാഗുഹയില്‍ വെച്ചു തിരുമേനിക്കു സത്യം വന്നു കിട്ടുന്നതുവരെ ഈ നില തുടര്‍ന്നുകൊണ്ടിരുന്നു. [ദൈവിക സന്ദേശം ലഭിച്ചപ്പോള്‍] മലക്ക് തിരുമേനിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. തിരുമേനിയോടു ‘വായിക്കുക’ എന്നു പറഞ്ഞു. ‘എനിക്കു വായിക്കാനറിയില്ല’. തിരുമേനി മറുപടി നല്‍കി. തിരുമേനി പറയുന്നു: അപ്പോള്‍ മലക്ക് എന്നെ പിടിച്ച് ശക്തിയായി ആശ്ലേഷിച്ചു എനിക്കു വളരെ വിഷമം തോന്നി. അനന്തരം എന്നെ വിട്ടു. ‘വായിക്കുക’ എന്നു വീണ്ടും പറഞ്ഞു. എനിക്കു വായന അറിവില്ല എന്നു ഞാന്‍ വീണ്ടും പറഞ്ഞു. മലക്ക് എന്നെ പിടിച്ച് വീണ്ടും ശക്തിയോടെ ആശ്ലേഷിച്ചു. എനിക്കു വളരെ വിഷമം തോന്നി. അനന്തരം എന്നെ വിട്ടു. ‘വായിക്കുക’ എന്നു വീണ്ടും പറഞ്ഞു. എനിക്കു വായന അറിയില്ല എന്നു വീണ്ടും പറഞ്ഞപ്പോള്‍ മൂന്നാമതും മലക്ക് എന്നെ ശക്തിയായി ആശ്ലേഷിച്ചു. അനന്തരം എന്നെ വിട്ടിട്ട് പറഞ്ഞു: “സൃഷ്ടികര്‍ത്താവായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക, രക്തക്കട്ടയില്‍നിന്നാണു ‍ മനുഷ്യനെ അവന്‍ സൃഷ്ടിച്ചിരിക്കുന്നത്. വായിക്കുക. നിന്റെ രക്ഷിതാവ് ഉദാരനത്രെ. അവന്‍ മനുഷ്യനെ പേനകൊണ്ട് എഴുത്തു പഠിപ്പിച്ചു....”
അങ്ങനെ പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി തിരുമേനി മടങ്ങി. “എനിക്കു പുതപ്പിച്ചു തരിക, എനിക്കു പുതപ്പിച്ചു തരിക” എന്നു പറഞ്ഞുകൊണ്ടു തിരുമേനി ഖദീജയുടെ അടുക്കല്‍ കയറിച്ചെന്നു. ഉടനെ തിരുമേനിക്ക് അവര്‍ പുതപ്പിച്ചു കൊടുത്തു. കുറെ കഴിഞ്ഞു ഭയം നീങ്ങിയപ്പോള്‍ നടന്ന സംഭവങ്ങളെല്ലാം ഖദീജയെ തെര്യപ്പെടുത്തി. തിരുമേനി ഉണര്‍ത്തി. ‘എന്റെ ജീവനു വല്ല ആപത്തും സംഭവിക്കുമോ എന്നു ഞാന്‍ ഭയപ്പെട്ടു പോയി.’ ഖദീജ പറഞ്ഞു. ‘ഇല്ല ,അല്ലാഹു അങ്ങയെ ഒരിക്കലും അപമാനിക്കുകയില്ല. അങ്ങ് കുടുംബ ബന്ധം പുലര്‍ത്തുന്നു. പാവപ്പെട്ടവരെ രക്ഷിക്കുന്നു. അഗതികളെ സഹായിക്കുന്നു. ആപല്‍ഘട്ടങ്ങളില്‍ ആശ്വാസം നല്‍കുന്നു... ’
പിന്നീട് ഖദീജ തിരുമേനിയെയും കൊണ്ട് തന്റെ പിതൃവ്യപുത്രന്‍ വറക്കത്തിന്റെ അടുക്കല്‍ ചെന്നു. വറകത് ജാഹിലിയ്യ കാല‍ത്ത് ക്രിസ്തുമതം സ്വീകരിക്കുകയും ഹിബ്രു ഭാഷ എഴുതാന്‍ പഠിക്കുകയും ചെയ്തിരുന്നു. ബൈബിളില്‍നിന്ന് ചില ഭാഗങ്ങള്‍ അദ്ദേഹം എഴുതിയെടുക്കാറുണ്ടായിരുന്നു. അദ്ദേഹം കാഴ്ച്ച നഷ്ടപ്പെട്ട വൃദ്ധനായിരുന്നു.
ഉണ്ടായ അനുഭവങ്ങളെല്ലാം തിരുമേനി വറക്കത്തിനോടു പറഞ്ഞു. അദ്ദേഹം പറഞ്ഞു:“ മൂസായുടെ അടുക്കല്‍ അല്ലാഹു അയച്ചിരുന്ന അതേ സന്ദേശവാഹകന്‍ തന്നെയാണ് വന്നത്. ......”

രണ്ടാമത്തെ വെളിപൊടനുഭവവും ബുഖാരിയുടെ മറ്റൊരു ഹദീസിലുണ്ട്.

“കുറെ നാളത്തേയ്ക്കു ദൈവിക സന്ദേശം ലഭിക്കാതിരുന്നതിനെ കുറിച്ച് ജാബിര്‍ സംസാരിക്കുകയായിരുന്നു. സംസാരമദ്ധ്യേ തിരുമേനിയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഞാന്‍ നടന്നു പോകുമ്പോള്‍ ആകാശത്തുനിന്ന് ഒരു ശബ്ദം കേട്ടു. മേല്‍പ്പോട്ടു നോക്കിയപ്പോള്‍ ഹിറാ ഗുഹയില്‍ വന്ന അതേ മലക്ക് ആകാശഭൂമികള്‍ക്കിടയില്‍ ഒരു കസേരമേല്‍ അതാ ഇരിക്കുന്നു. എനിക്കു ഭയം തോന്നി. ഞാന്‍ വീട്ടിലേക്കു മടങ്ങി. എനിക്കു പുതപ്പിച്ചു തരിക, എനിക്കു പുതപ്പിച്ചു തരിക എന്നു ഞാന്‍ പറഞ്ഞു. അപ്പോഴാണ് “ ഓ പുതപ്പിട്ടു മൂടിയവനേ, എഴുന്നേല്‍ക്കുക, ജനങ്ങളെ താക്കീതു ചെയ്യുക, നിന്റെ റബ്ബിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുക, സ്വ വസ്ത്രത്തെ ശുദ്ധമാക്കുക, തെറ്റുകള്‍ വെടിയുക.. ” എന്ന ഖുര്‍ ആനിലെ അദ്ധ്യായം അല്ലാഹു അവതരിപ്പിച്ചത്.പിന്നീട് ദൈവിക സന്ദേശങ്ങള്‍ പതിവായി വരാന്‍ തുടങ്ങി. ”

“ഹാരിസുബ്നു ഹിശാം തിരുമേനിയോടു ചോദിച്ചു: ‘ദൈവദൂതരേ! അങ്ങേയ്ക്കു ദൈവിക സന്ദേശം വന്നുകിട്ടുന്നത് എങ്ങനെയാണ്? തിരുമേനി അരുളി: ‘ചിലപ്പോള്‍ മണിനാദം മുഴങ്ങുമ്പോലെയുള്ള ഒരു ശബ്ദത്തോടെ എനിക്കതു വന്നു കിട്ടും. എനിക്കു താങ്ങാന്‍ ഏറ്റവും വിഷമമുള്ള അവസ്ഥയാണത്. എന്നിട്ടതങ്ങവസാനിക്കും. ആ സന്ദേശവാഹകന്‍ പറഞ്ഞത് ഞാന്‍ ശരിക്കും ഹൃസിസ്ഥമാക്കിക്കഴിഞ്ഞിട്ടുമുണ്ടായിരിക്കും. ചിലപ്പോള്‍ ഒരു പുരുഷരൂപത്തില്‍ മലക്ക് എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് എന്നോടു സംസാരിക്കും. മലക്ക് പറഞ്ഞതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കും. ‘ ആയിഷ പറയുന്നു. ‘കഠിന ശൈത്യമുള്ള ദിവസം തിരുമേനിക്ക് ദൈവിക സന്ദേശം വന്നുകിട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍നിന്ന് വിരമിച്ചു കഴിയുമ്പോള്‍ തിരുമേനിയുടെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്ടാവും.”

വഹ് യിന്റെ മനശ്ശാസ്ത്രം

“ഖുര്‍ ആന്‍ വചനങ്ങള്‍ ‘വഹ്യ്’ മുഖേനയാണു മുഹമ്മദിന്റെ മനസ്സില്‍ എത്തിയത് എന്നാണു മുസ്ലിംങ്ങളുടെ വിശ്വാസം. അത് എത്തിച്ചത് ജിബ്രീല്‍ എന്ന മലക്കാണെന്നും അവര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസങ്ങള്‍ അനുയായികള്‍ക്കു പകര്‍ന്നു കൊടുത്തത് മുഹമ്മദ് തന്നെയാണ്. .....
മുഹമ്മദിന്റെ മനസ്സില്‍ ഖുര്‍ ആന്‍ വചനങ്ങള്‍ രൂപപ്പെട്ട മാനസികപ്രക്രിയയെ സൂചിപ്പിക്കാന്‍ ‘അഹ്വാ’ ,‘നസ്സല’, ‘അന്‍സല’ എന്നീ പദങ്ങളാണ് ഖുര്‍ ആന്‍ ഉപയോഗിച്ചിട്ടുള്ളത്. അഹ്വാ എന്നതിനു വെളിപ്പെടുത്തല്‍ (reveal) എന്ന അര്‍ത്ഥമാണു ചില പണ്ഡിതന്മാര്‍ നല്‍കിയിട്ടുള്ളത്. മനശ്ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ ഈ വാക്കിനു‍ പ്രത്യായനം(suggestion‍) എന്ന അര്‍ത്ഥമാണ് ഉചിതമാവുക.
പ്രത്യായനം മനശ്ശാസ്ത്രത്തിലെ സാങ്കേതിക പദമാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ മനസ്സിലെ ചിന്തകളെയോ വികാരങ്ങളെയോ വ്യക്തിയുടെ പെരുമാറ്റങ്ങളെയോ സ്വാധീനിക്കുകയും നയിക്കുകയും ചെയ്യുന്ന മാനസികപ്രക്രിയയാണ് മനശ്ശാസ്ത്രത്തിലെ പ്രത്യായനം. ..

പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ന്യൂറോളജിസ്റ്റായ ഷാര്‍ക്കോ(Jean Martin Charcot) ആണ് ആദ്യമായി പ്രത്യായനം ഹിസ്റ്റീരിയ രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തിയത്. രോഗിയെ ആദ്യം ഹിപ്നോടിക് നിദ്രയിലാക്കുന്നു. ‘ഉറങ്ങുക’ എന്ന നിര്‍ദേശം അഥവാ പ്രത്യായനം തുടരെ തുടരെ നല്‍കിയാണ് ഹിപ്നോടിക് നിദ്രയിലേക്ക് രോഗിയെ നയിക്കുന്നത്. രോഗിയുടെ മനസ്സ് ഉറങ്ങുവാനുള്ള പ്രത്യായനം സ്വീകരിച്ച് വ്യതിരിക്ത ബോധാവസ്ഥയിലാകുന്നു. വ്യതിരിക്ത ബോധാവസ്ഥയാണ് (altered state of consciousness) ഹിപ്നോടിക് നിദ്ര. അത് യഥാര്‍ത്ഥ നിദ്രയല്ല. ശ്രദ്ധ ഒരൊറ്റ ബിന്ദുവില്‍ മാത്രം കേന്ദ്രീകൃതമായ ബോധാവസ്ഥയാണത്. ഈ അവസ്ഥയില്‍ വ്യക്തിയുടെ മനസ്സ് പ്രത്യായനങ്ങള്‍ വളരെ വേഗം സ്വീകരിക്കുന്നു. പ്രത്യായനങ്ങള്‍ വളരെ വേഗം സ്വീകരിക്കുന്ന മാനസികാവസ്ഥയാണ് വശകത്വം(suggestibility) . മനുഷ്യ മനസ്സിന്റെ വശഗത്വം ഏറ്റവും കൂടുതല്‍ ഹിപ്നോടിക് നിദ്രാവസ്ഥയിലാണ്.

മനുഷ്യമനസ്സിന് വശകത്വം ഹിപ്നോടിക് നിദ്രാവസ്ഥയില്‍ മാത്രമല്ല ഉണര്‍വ്വിലും ഉണ്ടെന്നാണ് ആധുനിക മനശ്ശാസ്ത്രപഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. പക്ഷെ വശകത്വത്തിന്റെ കാര്യത്തില്‍, ബുദ്ധിശക്തിയുടെ കാര്യത്തിലെന്നപോലെ വ്യക്തിഗതമായ ഏറ്റക്കുറച്ചിലുകളുണ്ട്. ചിലര്‍ വളരെ വേഗത്തില്‍ ഉണര്‍വ്വിലും പ്രത്യായനങ്ങള്‍ സ്വീകരിക്കുന്നു. പലവട്ടം പ്രത്യായനം നല്‍കിയാലേ ചിലര്‍ സ്വീകരിക്കുകയുള്ളു.

പ്രത്യായനങ്ങള്‍ വ്യക്തിയുടെ മനസ്സിലേക്ക് പുറമേനിന്നുമാണു വരുന്നത്. ചിലപ്പോള്‍ വ്യക്തി സ്വയമേവ പ്രത്യായനം ചെയ്യാറുണ്ട്. ഇതാണു സ്വയം പ്രത്യായനം(auto suggestion or self suggestion). ഒരു കാര്യം സ്വയം പറഞ്ഞു മനസ്സിലുറപ്പിക്കുന്ന മാനസിക പ്രക്രിയയാണു സ്വയം പ്രത്യായനം. പുറമേ നിന്നു ലഭിച്ചതോ, വ്യക്തിയുടെ മനസ്സില്‍ സ്വയം തോന്നിയതോ ആയ ആശയമാകാം അത്. ഒരാശയം മനസ്സില്‍ തോന്നിയാല്‍ അത് മനസ്സില്‍ ആവര്‍ത്തിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന മാനസിക പ്രവൃത്തിയും സ്വയം പ്രത്യായനം തന്നെ. ഉണര്‍ന്നിരിക്കുംപോള്‍ ഒരു വ്യക്തി അനുസ്യൂതമായി ചിന്തിച്ചുകൊണ്ടിരിക്കും. ഇതാണു മനുഷ്യന്റെ ബോധധാര. ചിന്തനം ഉറക്കത്തിലും തുടരുന്നുണ്ട്. അവയാണു സ്വപ്നങ്ങളായി അനുഭവപ്പെടുന്നത്. ചില വിശേഷ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വ്യക്തി ചില നിഗമനങ്ങളിലും ആ വിഷയത്തെ കുറിച്ചുള്ള ചിന്തയുടെ പരിസമാപ്തിയിലും എത്തുന്നു. ഇത്തരം സ്വയം നിഗമനങ്ങളില്‍ എത്തിച്ചേരുന്ന പ്രക്രിയയാണ് സ്വയം പ്രത്യായനങ്ങള്‍. കവിയുടെ മനസ്സില്‍ കവിത രൂപപ്പെടുന്നതും എഴുത്തുകാരന്റെ മനസ്സില്‍ ആശയങ്ങള്‍ രൂപപ്പെടുന്നതും സ്വയം പ്രത്യായനങ്ങളിലൂടെയാണ്. ഈശ്വരവിശ്വാസികളായ കവികളില്‍ ചിലര്‍ ദൈവിക പ്രചോദനത്തിലൂടെയാണു മനസ്സില്‍ കവിതയൂറുന്നതെന്നു വിശ്വസിച്ചേക്കാം. വേദോപനിഷത്തുക്കളിലെ സൂക്തങ്ങള്‍ ദര്‍ശിച്ച ഋഷിമാരുടെ മനസ്സില്‍ അമൂര്‍ത്ത ചിന്തകള്‍ രൂപപ്പെട്ടതും സയം പ്രത്യായനപ്രക്രിയയിലൂടെയാണ്. സര്‍ഗ്ഗാത്മകതയുള്ള വ്യക്തിയുടെ മനസ്സില്‍ കൂടുതല്‍ ആശയങ്ങള്‍ രൂപപ്പെടുന്നു. മുഹമ്മദിന്റെ മനസ്സില്‍ ഖുര്‍ ആന്‍ വചനങ്ങളിലെ ആശയങ്ങള്‍ സ്വയം പ്രത്യായനങ്ങളിലൂടെ രൂപപ്പെട്ടപ്പോള്‍ അവ അല്ലാഹു പ്രത്യായനം ചെയ്തതാണെന്ന് മുഹമ്മദിനു തോന്നി. ...”
[ഖുര്‍ ആന്‍ ഒരു മനശ്ശാസ്ത്ര വിമര്‍ശനം , പേജ് 75]

മുഹമ്മദ് നബിയുടെ മനസ്സില്‍ ഓരോ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചു രൂപപ്പെട്ട തോന്നലുകളും ആശയങ്ങളും മാത്രമായിരുന്നു ഖുര്‍ ആനിലെ വെളിപാടുകള്‍ എന്നു ചുരുക്കം. ഇക്കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാകുന്ന നിരവധി തെളിവുകള്‍ ഖുര്‍ ആനില്‍ ഉണ്ട്.

‘അല്‍ അഹ്സാബ്’ എന്ന അധ്യായത്തിലെ തുടര്‍ന്നുള്ള വെളിപാടുകളും അവയുടെ അവതരണ സന്ദര്‍ഭങ്ങളും നമുക്ക് ഇനി ചര്‍ച്ച ചെയ്യാം.

4 comments:

സാധാരണക്കാരന്‍ said...

I keep reading your blog...although I dont believe what you write, I keep reading. I respect your right not to believe in Islam.

kala said...
This comment has been removed by the author.
ea jabbar said...

കുര്‍ ആനിലുള്ള വചനങ്ങളെല്ലാം അല്ലാഹുവിന്റെയാണെന്നാണു മുസ്ലിം വിശ്വാസം . എന്നാല്‍ കുര്‍ ആനില്‍ അള്ളാഹുവിന്റെതല്ലാത്ത നിരവധി വാക്യങ്ങളുണ്ട്. അവ ഉദ്ധരണികള്‍ പോലുമല്ല.
ഇതാ ഏതാനും ഉദാഹരണങ്ങള്‍ :-

وَمَا مِنَّآ إِلاَّ لَهُ مَقَامٌ مَّعْلُومٌ
وَإِنَّا لَنَحْنُ ٱلصَّآفُّونَ
وَإِنَّا لَنَحْنُ ٱلْمُسَبِّحُونَ

നിശ്ചിതമായ ഓരോ സ്ഥാനമുള്ളവരായിട്ടല്ലാതെ ഞങ്ങളില്‍ ആരും തന്നെയില്ല.37-164

തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ്‌ അണിനിരന്ന്‌ നില്‍ക്കുന്നവര്‍.37-165

തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ്‌ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവര്‍. 37-166

وَمَا نَتَنَزَّلُ إِلاَّ بِأَمْرِ رَبِّكَ لَهُ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذٰلِكَ وَمَا كَانَ رَبُّكَ نَسِيّاً

താങ്കളുടെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരമല്ലാതെ നാം ഇറങ്ങിവരുന്നതല്ല. നമ്മുടെ മുമ്പിലുള്ളതും നമ്മുടെ പിന്നിലുള്ളതും അതിന്നിടയിലുള്ളതും എല്ലാം അവന്‍റെതത്രെ. താങ്കളുടെ രക്ഷിതാവ്‌ മറക്കുന്നവനായിട്ടില്ല. 19-64

ea jabbar said...

19-64 ന്റെ അവതരണ പശ്ചാതലം കാണുക:-
* تفسير Tafsir al-Jalalayn
{ وَمَا نَتَنَزَّلُ إِلاَّ بِأَمْرِ رَبِّكَ لَهُ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذٰلِكَ وَمَا كَانَ رَبُّكَ نَسِيّاً }

When the Revelation did not come for a number of days, the Prophet (s) said to Gabriel, ‘What prevents you from visiting us more often than you do?’ and so the following was revealed: And We do not descend except by the commandment of your Lord. To Him belongs all that is before us, namely, ahead of us, of the affairs of the Hereafter, and all that is behind us, of the affairs of this world, and all that is between those [two], namely, all that takes place from this [point in] time until the coming of the Hour, in other words, to Him belongs knowledge of all of those things. And your Lord is never forgetful, meaning that He is never neglectful of you [even] when the Revelation is postponed from [being sent to] you.

‎* تفسير Asbab Al-Nuzul by Al-Wahidi
{ وَمَا نَتَنَزَّلُ إِلاَّ بِأَمْرِ رَبِّكَ لَهُ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذٰلِكَ وَمَا كَانَ رَبُّكَ نَسِيّاً }

(We (angels) come not down save by commandment of thy Lord…) [19:64]. Isma'il ibn Ibrahim ibn Muhammad ibn Hamawayh informed us> Abu Bakr Muhammad ibn Ma'mar al-Shami> Ishaq ibn Muhammad ibn Ishaq al-Rus'ani> his grandfather> al-Mughirah> 'Umar ibn Dharr> his father> Sa'id ibn Jubayr> Ibn 'Abbas who said: “The Messenger of Allah, Allah bless him and give him peace, said [to Gabriel, peace be upon him]: 'O Gabriel, what prevents you from visiting us more often than you do?' And so this verse was revealed (We (angels) come not down save by commandment of thy Lord. Unto Him belongeth all that is before us and all that is behind us and all that is between those two, and thy Lord was never forgetful). This was a response to Muhammad, the Messenger of Allah, Allah bless him and give him peace”. This was narrated by Bukhari from Abi Nu'aym from 'Umar ibn Dharr. Mujahid said: “The angel [Gabriel] took quite a while to come to the Messenger of Allah, Allah bless him and give him peace. When he finally came to him he said: 'Did I take too long to come to you?' The Prophet said he did, upon which the angel said: 'Why should I not delay my coming when you [the community of the believers] do not polish your teeth by using small sticks (siwak), do not cut your nails and do not clean the joints of your fingers'. And then he added (We (angels) come not down save by commandment of thy Lord…)”. 'Ikrimah, al-Dahhak, Qatadah, Muqatil and al-Kalbi said: “Gabriel, peace be upon him, failed to come to the Prophet, Allah bless him and give him peace, when his people asked him about the people of the Cave, Dhu'l-Qarnayn and the Spirit. He did not know what to answer them and was hoping that Gabriel, peace be upon him, would come to him with an answer. When his coming was delayed, the Messenger of Allah, Allah bless him and give him peace, was very aggrieved. When Gabriel, peace be upon him, finally came, the Prophet said to him: 'You delayed your coming so much that I had some misgivings, and I have missed you'. Gabriel, peace be upon him, said: 'I have missed you more but I am only a slave who obeys orders. When I am sent, I come; and when I am kept back, I remain where I am kept'. Allah, exalted is He, then revealed (We (angels) come not down save by commandment of thy Lord…)”.
ഇവിടെ അള്ളാഹു ചിത്രത്തില്‍ വരുന്നേയില്ല. മുഹമ്മദും ജിബ്രീലും തമ്മില്‍ നടന്ന സംഭാഷണമാണിത് ! ഇതെങ്ങനെ കുര്‍ ആനില്‍ വന്നു പെട്ടു ?